Friday, September 29, 2006

ഒരു 'കൊല'പാതകം

എന്റെ ജനനത്തിനു ശെഷം ഭൂമി പതിനേഴു വട്ടം മാരത്തോണ്‍ നടത്തി പതിനെട്ടാമത്തേതിനു തയ്യറെടുകുന്ന സമയം. ഏഷ്യാനെറ്റില്‍ കടത്തനാട്ടുമാക്കവും കണ്ടു നാലുമണിയുടെ ചായക്കു സുഖമാണോ എന്നു അന്വേഷിച്ചതും അമ്മ മുന്നില്‍ പ്രത്യക്ഷ്യപ്പെട്ടു. "രാവിലെ മുതല്‍ ടീവീടെ മുന്‍പില്‍ തന്നെ ഇരുന്നോ, വെറെ ഒരു പണിയും ചെയ്യേണ്ട..നെനക്കു നിന്റെ മുടിയെങ്കിലും ഒന്നു വെട്ടിച്ചു കൂടേ..ചെകുത്താന്റെ പോലേണ്ട്..".

ദൈവമേ എന്റെ ഗ്ലാമര്‍...

കണ്ണാടിയില്‍ പോയി നോക്കി. അയ്യോ..! പേടിച്ചു പോയി...!

ശരിയാ മുടി വളര്‍ന്നു ഹെയര്‍ സ്റ്റെയില്‍ "മൗഗ്ലി"യുടെതു പോലെയായി..വെട്ടിച്ചേയ്ക്കാം. പേഴ്സു എടുത്തു ഒരു പോസ്റ്റുമോര്‍ട്ടം നടത്തി, പത്ത്‌ രൂപയുമെടുത്തു സന്തോഷിന്റെ ടിപ്പ്‌ ടോപ്പിലെക്കു പോകാന്‍ ഹെര്‍ക്കുലീസ്‌ സ്റ്റാര്‍ട്ടു ചെയ്തതും, പറമ്പില്‍ നാലു വാഴകളുമായി മല്‍പ്പിടിത്തം നടത്തിക്കൊണ്ടിരുന്ന പിതാശ്രീ എന്നെ പുറകില്‍ നിന്നു വിളിച്ചു. "ടാ നീ സൈക്ലും കൊണ്ടാണോ പോണെ..?". നശിപ്പിച്ചു ..., ഒരു നല്ലകാര്യത്തിനു ഇറങ്ങുമ്പൊഴാ പൊറകീന്നു വിളിക്കണെ എന്ന ഭാവത്തില്‍ ഞാന്‍ തിരിഞ്ഞു. "നീ ദേ ഇതുംകൂടി കൊണ്ടോക്കോ ആ ബാബൂന്റെ കടേലു കൊടുത്താല്‍ മതി". എന്തു പണ്ടാരാണോ എന്നു ഓര്‍ത്തു പറമ്പിലേക്കു ചെന്നപ്പോള്‍ അതാ അവിടെ...

സിസ്സേറിയന്‍ കഴിഞ്ഞിട്ടു അധികം നേരം ആവാത്ത ഒരു ഇളം പൈതല്‍.. ഒരു മുട്ടന്‍ "പാളയംകോടന്‍ വാഴക്കുല". കണ്ണീരോടെ ഇസട്‌ ആകൃതിയില്‍ നില്‍ക്കുന്ന വാഴയമ്മച്ചിയെ സക്ഷിയാക്കി പിതാശ്രീ ആ കുഞ്ഞിനെ എന്റെ കയ്യില്‍ ഏല്‍പ്പിച്ചു."10 കിലോയ്ക്കു മേലില്‍ തൂക്കോണ്ട്‌ , കിലോയ്ക്കു ഒരു നാലു രൂപ വച്ചു എങ്കിലും തരാന്‍ പറ" പിതാശ്രീ ഉവാച... റാന്‍ അടിയന്‍, ഓകെ ഡാഡീ.. തിരുവായ്ക്കു ഏതിര്‍വായില്ല..കേന്ദ്രസഹായം കൊണ്ടാണല്ലോ കഴിഞ്ഞു കൂടുന്നത്‌.

ഒരു ചാക്കെടുത്തു ഡയപ്പര്‍ പോലെ കെട്ടി കുഞ്ഞിനെ സൈക്കളിന്റെ പിറകില്‍ പ്രതിഷ്ഠിച്ചു. ഈ മാരണവും ചുമന്നോണ്ടു പോയാല്‍ എന്റെ ഇമേജ്‌, ഗ്ലാമര്‍,അഭിമാനം ഇതിന്റെയൊക്കെ നിലവാരം ഓഹരിവില പോലെ ഇടിയും. പക്ഷേ അഭിമാനവും, കുല വിറ്റാല്‍ കിട്ടുന്ന 10 റുപ്പീസ്‌ കമ്മീഷനും തമ്മില്‍ തൂക്കിനോക്കിയപ്പോള്‍ 10 രൂപയുടെ സൈഡു താഴ്‌ന്നു ഇരിക്കുന്നതു കണ്ടു ഞാന്‍ സൈക്കിള്‍ സ്റ്റാര്‍ട്ട്‌ ചെയ്തു. ഈ കൊല ആദ്യം തലേന്ന് ഒഴിവാക്കണം, അതു കഴിഞ്ഞു മുടി വെട്ടാന്‍ പോകാം. സൈക്കിള്‍ നേരേ "മറിയ സ്റ്റോര്‍സ്‌"ന്റെ മുന്നില്‍ നിന്നു. കടേല്‍ കുറച്ചു പേരുണ്ട്‌. സൈക്കളില്‍ നിന്നു കൊല താഴെയിറക്കുന്നതിനു മുന്‍പു ആ പരിസരം എല്ലം എന്റെ റഡാറില്‍ ഒന്നു സെര്‍ച്ചു ചെയ്തു. യെസ്‌..! രണ്ടു മൂന്നു പെമ്പിള്ളേര്‍ കടയിലുണ്ട്‌. ഇനിയുള്ള നീക്കങ്ങള്‍ എല്ലാം കരുതലോടെ ആയിരിക്കണം... ഞാന്‍ തീരുമാനിച്ചു. വിചാരിച്ച പോലെ അല്ല, കൊല ഒരു പതിനഞ്ചു കിലോ എങ്കിലും ഉണ്ടെന്നു തോന്നുന്നു...ഒരു വിധത്തില്‍ അതു സൈക്കളില്‍ നിന്നും താഴെയിറക്കി വരാന്തയുടെ മൂലക്കു കുത്തി ചാരി നിര്‍ത്തി.

അല്‍പ്പസമയത്തിനകം വാഴക്കുലയുടെ തൂക്കം , കായ്കളുടെ എണ്ണം എന്നിവ സ്വര്‍ണ്ണം തൂക്കുന്നതു പോലെ കണക്കാക്കി. മോശമില്ല പതിമൂന്നര കിലോ.അതില്‍ ലവന്റെ സ്കെലിറ്റന്‍ കാളാമുണ്ടന്‍ 1 കെജി കുറച്ചു പന്ത്രണ്ടര കിലോയ്ക്കു നാലു രൂപാ വിലയിട്ടു കാശു തന്നു. മഹാപാപി.. കടയില്‍ വില്‍ക്കുന്നത് കിലോയ്ക്കു ഒന്‍പതു രൂപയ്ക്കും പത്തു രൂപയ്ക്കും. വാങ്ങുന്നതോ..? കര്‍ഷകര്‍ ആത്മഹത്യ അല്ലേ ചെയ്യുന്നുള്ളു , കൊലപാതകികള്‍ ആവുന്നില്ലല്ലോ..! എന്നു സമധാനിച്ചു ഞാന്‍ കടയില്‍ നിന്നു ഇറങ്ങി. 50 റുപ്പീസിനു തന്നെ വിറ്റിട്ടു പോകുന്ന കാഴ്ച കണ്ടു വാഴക്കുല കരഞ്ഞു കാണണം... ആ കരച്ചിലു കേട്ടിട്ടൊ എന്തോ ബാബുക്കുട്ടന്‍ എന്നെ വിളിച്ചു "ടാ.. നീ ആ അതു എടുത്തു ഒന്നു മോളില്‍ തൂക്കിയിട്ടു പോ, നിനക്കാകുമ്പോള്‍ പൊക്കമുണ്ടല്ലോ..". അവസാനം കോമ്പ്ലിമന്റ്‌ ആയി പറഞ്ഞ വാക്കുക്കള്‍ കേട്ടിട്ടാണെന്നു തോന്നുന്നു അവിടെ നിന്നിരുന്ന സുന്ദരിക്കോതകള്‍ എന്നെ ഒന്നു പാളി നോക്കി, പിന്നെ എന്തൊ കുശുകുശുത്തു ചിരിച്ചു...

എന്താന്നു അറിയില്ല, സമുദ്രനിരപ്പില്‍ നിന്നു 6 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതു കൊണ്ടാവാം അവിടെ നിന്നിരുന്ന പൊക്കസാക്ഷരത ഇല്ലാത്ത എല്ലവരെയും നോക്കി ഒരു ഗൂഡമന്ദസ്മിതം പൊഴിച്ചു കൊണ്ടു, ആ വെല്ലുവിളി ഏറ്റെടുത്തു ഞാന്‍ വാഴക്കുലയുടെ അടുത്തേക്കു നടന്നു. ഉപ്പുചാക്കിന്റെ മുകളില്‍ കുത്തിയിരുന്ന പരമുവാശാന്‍ എന്തോ ഒരു കാഴ്ച കാണാന്‍ പോകുന്ന പോലെ ഒന്നു കൂടി ഇളകിയിരുന്ന്, ഒരു ബീഡിയ്ക്കു തീപ്പിടിപ്പിച്ചു. ഇതിനോടകം ഞാന്‍ ലവനെ തൂക്കേണ്ട ഇടം ഐഡെന്റിഫൈ ചെയ്തു, കൊളുത്തില്‍ കിടന്നിരുന്ന കയറ് അഴിച്ചു. രണ്ടു പുകയെടുത്ത ശേഷം പരമുവാശാന്‍ എന്നെ ഒന്നു നോക്കി ചോദിച്ചു

"ടാ നീ തന്നെത്താനേ ഇതു എടുത്തു പൊക്കുമോ..താഴേന്നു തന്നെ തൂക്കാന്‍ പറ്റ്വോ...?"

ഹും..പുവര്‍ ഓള്‍ഡ്‌ ഫെല്ലോ..6 അടി പൊക്കത്തില്‍ നില്‍ക്കുന്ന എന്നോടൂ..പുല്ലാന്നിപ്പുറത്തു ഓന്തിരിക്കുന്ന പോലത്തെ അയള്‍ടെ ഒരു ചോദ്യം.."ഹേയ്‌ കൊഴപ്പോല്ല പരമുവേട്ടാ.. ", ഞാന്‍ വാഴക്കുലയുടെ കൊരവള്ളിയ്ക്കു പിടിച്ചു , അവന്റെ കഴുത്തില്‍ കാലപാശം ഇട്ടു. ദുശ്ശാസനന്‍ പാഞ്ചാലിയെ മുടിയ്ക്കു പിടിച്ചു വലിച്ചു കൊണ്ടു വന്ന പോലെ , ലവനെ കടയുടെ ഉമ്മറത്തെയ്ക്കു കൊണ്ടു വന്നു.പതിമൂന്നര കിലോ എന്നു പറയുന്നതിന്റെ വൈയ്റ്റ്‌ ഇപ്പൊ കൂടിയൊ എന്ന സംശയം എന്റെ ഹെല്‍ത്തി മസില്‍സിനു തോന്നിയിരുന്നു, അതു കൊണ്ടാണ്‌ ആദ്യത്തെ രണ്ടു സെക്കന്റ്‌ മാത്രം എന്റെ കയ്യില്‍ ഇരുന്ന ലവന്‍ പിന്നെ നെഞ്ഞത്തും പിന്നെ കാലിലും പിന്നെ പാഞ്ചാലി മോഡലില്‍ നിലത്തുമായത്‌. മസില്‍സിന്റെ സംശയം വിയര്‍പ്പുതുള്ളികള്‍ ആയി എന്റെ നെറ്റിയില്‍ പ്രത്യക്ഷപ്പെട്ടു...

ഒരു ആരാച്ചാരെ പോലെ കുലയുടെ കഴുത്തിലെ കയര്‍ ശരിയാണെന്നു ഉറപ്പു വരുത്തി, മുകളില്‍ അവനെ തൂക്കാനുള്ള കൊളുത്തിനെ മനസില്‍ ആവഹിച്ചു,ഇടത്തെ കൈ മുകളിലുംവലത്തെ കൈ കീഴെയും പിടിച്ചു ലവനെ എടുത്തു പൊക്കി.ഒറ്റ ടേക്കില്‍ സംഭവം തലയ്ക്കു ഒപ്പം എത്തി, പക്ഷേ കൊളുത്തു ഫീല്‍ഡില്‍ നിന്നു മറഞ്ഞു...

....സെക്കന്റുകള്‍ കടന്നു പോകുന്നു...

കയ്യിലെ മസില്‍സ്‌ ഓവര്‍ ഹീറ്റ്‌ ആകാന്‍ തുടങ്ങി.... ഹാര്‍ട്‌ ബീറ്റ്‌ ഇപ്പൊള്‍ 550 പെര്‍ സെക്കന്റ്‌, കാലുകളുടെ ട്രെംബ്ലിങ്ങു 50 വൈബ്രേഷന്‍ പെര്‍ സെക്കന്റ്‌, ആദ്യത്തെ 10 സെക്കന്റ്‌ ഇപ്പ്രകാരം കൊളുത്തു അന്വേഷിച്ചു കടന്നു പോയി...

പെട്ടെന്ന്, മിഷന്‍ അബോര്‍ട്ടു ചെയ്തില്ലങ്കില്‍ ഓയെസ്‌ അടിച്ചു പൊയേക്കും എന്ന സിസ്റ്റം അലെര്‍ട്ട്‌ എനിക്കു കിട്ടി....അതേ... മുണ്ടിന്റെ കുത്തഴിയുന്നു..പതിയെ പതിയെ കക്ഷി ബോഡിയില്‍ നിന്നു സ്ലിപ്പ്‌ ആകുന്നു.. വാഴക്കുലയും പിടിച്ചു സ്റ്റാച്യു ഓഫ്‌ ലിബേര്‍ട്ടി പോലെ പലചരക്കു കടയുടെ മുന്‍പില്‍ മുണ്ടില്ലതെ നിന്നാല്‍...

...ഈശ്വരാ...!

ദൈവം എന്റെ പ്രാര്‍ഥന കേട്ടു....! കൊളുത്തു കണ്ടു..ഉടനേ ലവനെ തൂക്കി..മിഷന്‍ കമ്പ്ലീറ്റെട്‌..!. അഴിഞ്ഞ മുണ്ടു മുറുക്കി കുത്തി ഞാന്‍ മോളിലോട്ടു നോക്കി. ഇന്‍സാറ്റ്‌ ഭ്രമണപഥത്തില്‍ എത്തുമ്പോള്‍ ശാസ്ത്രജ്ഞര്‍ നോക്കി നിന്നു അഭിമാനം കൊള്ളുന്നതു പോലെ, സുരക്ഷിതമായി ഭ്രമണപഥത്തില്‍ എത്തിയ ആ വഴക്കുലയെ കണ്ടു ഞാന്‍ അഭിമാനം കൊണ്ടു ..എന്റെ മസില്‍സ്‌ കോരിത്തരിച്ചു....!

ധിം..!
...............
.......
ആദ്യം സര്‍വത്ര ഇരുട്ട്‌...
പിന്നെ ആദിയില്‍ വചനം ഉണ്ടായി....."എന്താ..എന്താ പറ്റിയെ..ടാ..മിണ്ടനില്യാല്ലോ .."
പതുക്കെ പതുക്കെ എന്തൊക്കെയോ ദൃശ്യമാകുന്നു..നിഴലു പോലെ...
ലോകം ഉണ്ടായ കാര്യം ഒന്നും അല്ല..എനിക്കു ബോധം വരുന്നതാ..
യെസ്‌ ഇപ്പോള്‍ എല്ലാം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റു കളറില്‍ കാണാം...ചുറ്റിനും നിറയെ ആളുകള്‍..

മൊത്തം വേദന..കോരിത്തരിച്ച മസില്‍സ്‌ എല്ലാം കോച്ചിപ്പിടിച്ച പോലെ..വാരിയെല്ലുകള്‍ സേമിയ പൊടിച്ച പോലെ... ഉപ്പുചാക്കിന്റെ സൈഡിലോട്ടു ഞാന്‍ ചാരിയിരുന്നു. ഇന്നാ ഇതു കുടിക്ക്‌ എന്നു പറഞ്ഞു ആരോ ഒരു സോഡ എന്റെ കയ്യില്‍ തന്നു..ഒരിറക്കു കുടിച്ചു, ങേഹേ.. അതു ചെസ്റ്റിനു മുകളിലായി എവിടെയോ ബ്ലോക്ക്‌ ആയി..

അര മണിക്കൂര്‍ കൊണ്ടു ഞാന്‍ നോര്‍മല്‍ ആയി..അപ്പൊഴേക്കും അതു വരെ എന്റെ ബോഡിയില്‍ ഇല്ലാതിരുന്ന ചില മസില്‍സ്‌ അവിടിവിടെയായി പ്രത്യക്ഷപ്പെട്ടിരുന്നു..സംഭവിച്ചതു മറ്റൊന്നും ആയിരുന്നില്ല..ഭ്രമണപഥത്തില്‍ നിന്നു സിഗ്നലുകള്‍ അയച്ചു തുടങ്ങിയ വാഴക്കുല ഞാന്‍ തൂക്കിയ കയറിന്റെ ഗുണനിലവാരം ഇഷ്ടപ്പെടാതെ നേരെ റിട്ടേണ്‍ ടിക്കറ്റ്‌ എടുത്തു എന്റെ നെഞ്ചത്തു ലാന്റു ചെയ്തു. പിന്നെ എനിക്കു ഓര്‍മ്മയുള്ള കാര്യങ്ങളാണു മുകളില്‍ പറഞ്ഞത്‌.

ടിപ്പര്‍ ഇടിച്ച ഓട്ടോറിക്ഷാ പരുവത്തില്‍ വാഴക്കുല നിലത്തു ഡെഡ് ബോഡിയായി കിടപ്പുണ്ട്‌. ബാബുക്കുട്ടന്‍ കോപക്കുട്ടനായി എന്നേയും ലവനേയും മാറി മാറി നോക്കി." എവടെ നോക്കിയാടാ കയറെടുത്തു കെട്ടിയേ..ഓരോന്നു ഒപ്പിച്ചോളും ..ഇതീന്നു കിട്ടണ വിറ്റേച്ചു കൊറൊവൊള്ളതു അടുത്ത പറ്റില്‍ എഴുതിയെക്കാം" എന്നു പറഞ്ഞു അകത്തോട്ടു പോയി.

ആറ്റംബോംബു വീണ ഇഫക്ടില്‍ ഇരിക്കുന്ന എന്നെ നോക്കി മാധവിച്ചേച്ചി ചോദിച്ചു "മോനേ, വേദനേണ്ടോ..? വിക്സോ വല്ലോം ഇട്ടു തിരുമ്മണോ..?" വേണ്ടാ എന്നു പറയാന്‍ എനിക്കു വാ തുറക്കേണ്ടി വന്നില്ലാ, അതിനു മുന്‍പേ പരമുവാശാന്‍ ചാമ്പി.. "വേണ്ടടി മാധവി... ഇവന്റെ നെഞ്ഞത്തു വിക്സിട്ടാ മുതുകത്തു വരും...".

ഇത്രേം പ്രായമായിട്ടും ഈ പുണ്യാത്മാവിനൊന്നും അങ്ങോട്ടുള്ള വിസയടിക്കറായില്ലെ എന്നോര്‍ത്തു,നാലഞ്ച് "സംസ്കൃത പദങ്ങള്‍" മനസാ ഉരുവിട്ട് ഞാന്‍ പതുക്കെ എഴുന്നേറ്റു പ്രാഞ്ചി പ്രാഞ്ചി പുറത്തേയ്ക്കു നടന്നു...
അപ്പോഴും പുറകീന്നു കള്ളിയങ്കാട്ടു നീലിമാരുടെ ചിരി എനിക്കു കേള്‍ക്കമായിരുന്നു.....

Saturday, September 23, 2006

മുല്ലപ്പെരിയാറും തമിഴരും പിന്നെ നമ്മളും..!

ഒരു അപ്പൂപ്പന്‍ നമ്മുടെ നാട്ടില്‍ പിടി വിട്ടു നില്‍ക്കുന്നു.. കക്ഷിയെ എല്ലാവരും അറിയും.

പേരു : മുല്ലപ്പെരിയാര്‍ ഡാം
പ്രായം : 111 വയസ്‌
ജനനം : 1895
മരണം : ഉടനെ ഉണ്ടാകും...

കേക്കു ഉണ്ടാക്കുന്ന പോലെ മുട്ട,മൈദ, ശര്‍ക്കര മുതലായവ കൊണ്ടു ഒരു ഡാം. കമ്പി സിമണ്റ്റ്‌ നഹി നഹി..! സായിപ്പ് ഉണ്ടാക്കിയതു കൊണ്ടാവാം 111 കൊല്ലമായി പിടിച്ചു നില്‍ക്കുന്നു. ഈ ഡാം അപ്പൂപ്പണ്റ്റെ പിടി വിട്ടാല്‍ താഴെയുള്ള ചെറുകിട ഡാമുകളും, ഇടുക്കി വല്യേട്ടന്‍ ഡാമും, ഇടുക്കി,കോട്ടയം,എറണാകുളം, ആലപ്പുഴ,പത്തനംത്തിട്ട ജില്ലകളിലെ ആബാലവൃദ്ധം ജനങ്ങള്‍,ആടുമാടുകള്‍,കോഴികള്‍,പട്ടി,പൂച്ച,ഉറുമ്പു,കൊതുകു തുടങ്ങി..കൃമികീടങ്ങള്‍ വരെ വിത്തിന്‍ 24 അവേഴ്സ്‌ അറബിക്കടലില്‍ മിക്സു ചെയ്യപ്പെടും. ചിത്രഗുപ്തന്‍ ബള്‍ക്കായിട്ടു അങ്ങോട്ടുള്ള വിസ അടിയ്ക്കാന്‍ ഓറ്‍ഡറ്‍ കൊടുത്തു കാണും. ഒന്നും രണ്ടും അല്ലല്ലൊ ലക്ഷങ്ങള്‍ അല്ലേ ..കമോണ്‍, സ്റ്റാര്‍ട്ട്‌ ആക്ഷന്‍, ക്യാമറാ, ഞങ്ങള്‍ പോകാന്‍ (ചാകാന്‍) റെഡി എന്നു പറഞ്ഞു നില്‍ക്കുന്നതു..മാത്രമല്ല യമലോകത്തേയ്ക്കു വരുന്നതോ..എല്ലാം മലയാളികള്‍ പോരേ പൂരം..! (അതും മദ്ധ്യ(ദ്യ)തിരുവിതാംകൂറുകാര്‍). അവിടെ കാലനും ചിത്രഗുപ്തനും കൂടി അന്തോണീസുപുണ്യാളണ്റ്റെ കുരിശുപള്ളിയില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നുണ്ടാകും, "പുണ്യാളാ, ഡാം പൊട്ടല്ലേ..ആ പടകളെ ഇങ്ങോട്ടു കൂട്ടത്തോടെ കെട്ടി എടുക്കല്ലേ..".

പക്ഷേ ഇങ്ങോട്ടു ഒന്നു നോക്കു..അതേ കേരളത്തിലേക്കു തന്നെ.. രാവിലെ എഴുന്നേറ്റാല്‍ ഇറാക്കില്‍ ഇന്നും ബോംബു ഇടുമോ എന്നു തുടങ്ങി മമ്മൂട്ടിയുടെ അടുത്ത പടം പൊട്ടുമോ എന്നു വരെ വേണ്ടതിനും വേണ്ടാത്തതിനും ടെന്‍ഷന്‍ അടിയ്ക്കുന്ന മലയാളി ഈ ഒരു കാര്യത്തില്‍ യാതൊരു പ്രോബ്ളെവും ഇല്ലാതെ ഇരിയ്ക്കുന്ന കണ്ടോ.. അതാണു പാലം കുലുങ്ങിയാലും കേളന്‍ സ്ട്രോങ്ങ്‌ ആയിരിക്കും എന്നു പറയുന്നതു.ആഭാസാ, പൊതുജനത്തെ വിടൂ... പാവങ്ങള്‍,‍ എന്തു അറിയാം..ഒരു ഫ്ലാറ്റ്‌,ഒരു കാര്‍,പിള്ളേര്‍ക്കു രണ്ടിനും എഞ്ജിനീറിംഗ്‌ സീറ്റ്‌,ഛെ ഛെ ഇതൊക്കെ പഴയതല്ലേ.. വീട്ടിലെ എല്ലാവര്‍ക്കും ഓരോ ലേറ്റെസ്റ്റു മൊബൈല്‍,ഓരോരുത്തര്‍ക്കും ഒരൊ പിസി, ഓരോ ബ്ളോഗ്‌, ഡിന്നറിനു പിസ്സ ഇങ്ങനെ കൊച്ചു കൊച്ചു അ(ത്യാ)ഗ്രഹങ്ങള്‍ ഉള്ള നിഷ്ക്കളങ്കര്‍. ഇപ്പൊ ഒന്നു കൂടി ഉണ്ട്‌, കൂട്ടത്തോടെ അത്മഹത്യചെയ്താല്‍ ഒരു കുടുംബഫോട്ടോ എല്ലാ പത്രങ്ങളുടേയും ഫ്രണ്ടു പേജില്‍ വരണം .എന്താ ചെയ്യാ..ഈശ്വരാ!.... എണ്റ്റെ ഒരു സ്നേഹിതനോടു ഡാം പൊട്ടിയാല്‍ എന്തായിരിക്കും അവസ്ഥ എന്നു ചര്‍ച്ച ചെയ്തു , കുറച്ചു നേരത്തെ കണക്കുകൂട്ടലിനു ശേഷം ലവന്‍ പറഞ്ഞതു ഇങ്ങനെയാണു.."പൊട്ടിയാല്‍ കൂടി വന്നാല്‍ തൃശ്ശൂര്‍ക്കു വരെ, അതിനപ്പുറം വെള്ളം വരില്ല , സോ ഞങ്ങള്‍ രക്ഷപ്പെട്ടു. നിങ്ങളു ഒഴുകിപോകുന്നോരു എന്താന്നു വച്ചാ ചെയ്യാന്‍ നോക്കിക്കോ.." എപ്പടി..? ഞങ്ങള്‍.. നിങ്ങള്‍.. ഇതാണ്‌ടാ മലയാളി.. !

മേല്‍പ്പറഞ്ഞതു പൊതുജനത്തിണ്റ്റെ കാര്യം.. പക്ഷേ ഒരു സമൂഹത്തിണ്റ്റെ പ്രശ്നങ്ങള്‍ക്കു വേണ്ടി സദാ വാപൊളിയ്ക്കുന്നു എന്നു പറയുന്ന (നാട്ടില്‍ കിട്ടാന്‍ ഒരു പഞ്ഞവും ഇല്ലാത്ത)സാമൂഹ്യകലാസാംസ്കാരിക നായകര്‍,രാഷ്ട്രീയാ നേതാക്കള്‍,ശാസ്ത്രഞ്ജര്‍,ബുദ്ധിജീവികള്‍..എവിടെ ഇവരെല്ലാവരും എവിടെപ്പോയീ..?. ഹ ഹ ഹ നല്ല ചൊദ്യം..ഡേയ്‌ പയ്യന്‍സ്‌..ഇവിടെ വേറെ എന്തെല്ലാം തീ പിടിച്ച വിഷയങ്ങള്‍ കിടക്കുന്നു.. പി കുഞ്ഞിരാമന്‍ നായര്‍ സവര്‍ണ്ണനൊ അവര്‍ണ്ണനൊ..? ഓണം സവര്‍ണ്ണ ആഘോഷമോ അവര്‍ണ്ണ ആഘോഷമോ...? പറയൂ.., മന്ത്രി പ്ളെയിനില്‍ പോക്രിത്തരം കാട്ടിയോ ഇല്ലയോ..?, സ്വാശ്രയ കോളേജു പ്രശ്നത്തില്‍ പള്ളിയ്ക്കു ബോംബു വയ്ക്കണൊ, നിയമസഭയ്ക്കു ബോംബു വയ്ക്കണൊ.., അതോ സധാരണക്കാരണ്റ്റെ ട്രൌസറിനു ബോംബു വയ്ക്കണൊ..? പറയൂ മിസ്റ്ററ്‍ ആഭാസന്‍.. "അയ്യോ എണ്റ്റെ പൊന്നു സാറന്‍മാരെ ആഭാസന്‍ തോറ്റു..എനിക്കു ഇതിനൊന്നും ഉത്തരം അറിയില്ല", പക്ഷേ ഈ പിഞ്ചു മനസ്സില്‍ ഒരു ആഭാസ സംശയം ..ഈ ഡാം അങ്ങു പൊട്ടിയാല്‍ ഇപ്പൊ ഇവിടെ കിടന്നു കാശു താടാ ഫീസു താടാ എന്നു ഗുണ്ടായിസം കാട്ടുന്ന മാര്‍ തെമ്മാടിയോസും, മാര്‍ പീലാത്തിയോസും, പള്ളിയും, പട്ടക്കടയും അടക്കം ഒലിച്ചു കടലില്‍ ചെല്ലും. പിന്നെ കോളേജുമില്ല , കള്ളുഷാപ്പും ഇല്ല സ്വസ്ഥം സമാധാനം ആയി ഭരിയ്ക്കാം. ഇങ്ങനത്തെ എന്തെങ്കിലും അവസാനത്തെ അടവിനു വേണ്ടിയാണോ സറ്‍ക്കാരേ ഈ അപ്പൂപ്പനെ "ഇപ്പൊ ശര്യാക്കിത്തരാം" എന്നു പറഞ്ഞു നിര്‍ത്തിയിരിക്കുന്നേ. ഇപ്പോഴത്തെ അവസ്ഥ വച്ചു ഒരു കുസൃതി ചോദ്യം ചോദിച്ചതാ, അല്ല ഞാന്‍ എന്തിനാ ഇപ്പോ ഇവരോടു മാത്രം ഇങ്ങനെ ചോദിയ്ക്കണേ..പത്തു മുപ്പതു കൊല്ലം മുന്‍പേ "ഇങ്ങെരുടെ വെടി തീറ്‍ന്നു" എന്നു നമ്മുടെ അപ്പൂപ്പനു ആരോ സര്‍ട്ടിറ്റു കൊടുത്തതാ..പക്ഷെ എന്നിട്ടു ആരു മൈണ്റ്റു ചെയ്തു.. ? ജാതി , മതം ,രാഷ്ട്രീയം, നിറം, ഗുണം, മണം,പണം,ഫാന്‍സ്‌ ക്ലബ്‌,അമ്മായിയമ്മ ,മരുമകള്‍ വേര്‍ തിരിവില്ലാതെ,സംസ്ഥാനത്തെ മുഴുവനായി ബാധിയ്ക്കുന്ന പ്രശ്നം ആയ ഒരു കാര്യത്തില്‍ മുപ്പതു കൊല്ലമായിട്ടും കക്ഷി ഭേദമന്യെ ആറ്‍ക്കും ഒന്നും ചെയ്യന്‍ കഴിഞ്ഞില്ല എന്നു പറയുമ്പോള്‍ ആണു നാം നമ്മുടെ ഭരണവര്‍ഗ്ഗത്തിണ്റ്റെ കഴിവു(കേടു) കാണുന്നത്‌. പരസ്പ്പരം ചെളി വാരിയെറിയാന്‍ വേണ്ടി, മുല്ലപ്പെരിയാര്‍ എന്നു കെള്‍ക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ വാ തുറക്കും, വണ്ടിയും വിളിച്ചു പരിവാരങ്ങളുമായി ഡാം കാണാന്‍ പോകും, അവിടെ കാവല്‍ നില്‍ക്കുന്ന തമിഴണ്റ്റെ തെറി കേട്ടു തിരികെ പോരും. എന്നിട്ടു നിനക്കു ചെയ്യാമായിരുന്നില്ലെ..?, നിനക്കു ചെയ്യാമായിരുന്നില്ലെ..? എന്നു 5 വര്‍ഷം മാറി മാറി ഭരിച്ചവര്‍ അങ്ങോട്ടും ഇങ്ങോട്ടും കുരയ്ക്കും... വെണ്ടക്ക മുഴുപ്പില്‍ ഹെഡ്ഡിങ്ങും വച്ചു മാധ്യമകാളകൂടങ്ങള്‍ ഈ കടിപിടികള്‍ പൊതുജനക്കഴുതകള്‍ക്കു വിളമ്പി കൊടുക്കും.ജനം ഹാപ്പി.. !

ഇതു പറഞ്ഞപ്പോള്‍ ആണ്‌ ഓര്‍ത്തത്‌, എന്നും രാവിലെ ലോട്ടറി വില്‍പ്പനക്കാരെ പോലെ ഇന്നലെ രണ്ടു ഓട്ട വീണു, മിനിഞ്ഞാന്നു മൂന്ന് എണ്ണം, നാളെ പത്ത്‌ എണ്ണം വീണേയ്ക്കാം, ആരായിരിക്കും ഇതൊക്കെ അനുഭവിക്കന്‍ യോഗമുള്ള ഭാഗ്യവാന്‍മാര്‍ എന്നുള്ള സ്റ്റൈലില്‍ വാര്‍ത്തകള്‍ പടച്ചു വിടുന്ന പത്രമാധ്യമങ്ങള്‍..അവരെ നമിയ്ക്കണം. ഡാം എങ്ങാനും പൊട്ടിയാല്‍ കൊടുക്കേണ്ട എഡിറ്റോറിയലും,അനുശോചനവും വരെ എല്ല പത്രങ്ങളും ഓള്‍റെഡി തയ്യാറാക്കിക്കാണണം. വാര്‍ത്താ പ്രസിദ്ധീകരണങ്ങള്‍ എന്നതില്‍നിന്നും വാര്‍ത്താവ്യവസായ പ്രസിദ്ധീകരണങ്ങള്‍ എന്ന നിലയിലേക്കു പോയ ഇവറ്റകളെ എന്തു പറയാന്‍. അല്ല ഇങ്ങനെയുള്ള വാര്‍ത്തകള്‍ക്കു പത്രങ്ങളെ മാത്രം കുറ്റം പറയേണ്ട, ഇതൊക്കെ ഒരു സാഹസിക നോവല്‍ വായിക്കുന്ന രസത്തിനു ആസ്വദിയ്ക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞു. മുല്ലപ്പെരിയാറ്‍ ഡാമിനു അടുത്തു കിടക്കുന്ന വല്ല പത്തു പേരേ ഇമ്മാതിരി വാര്‍ത്തകള്‍ കണ്ടു ഞെട്ടാന്‍ തരമുള്ളു..ബാക്കി ഉള്ളവര്‍ക്കു എന്തു ഓട്ട..? എന്തു വിള്ളല്‍..? എന്തു ഡാം..? ലെറ്റ്സ്‌ അര്‍മഡൈസ്‌ ലൈഫ്‌...

നമ്മുടെ നാട്ടുകാരെ കുറിച്ചു ഇത്രയും കുറ്റം പറഞ്ഞ സ്ഥിതിക്കു തമിഴരെ കുറിച്ചും.."ഛെ എടാ ആഭാസാ നിര്‍ത്തു നിര്‍ത്ത്‌..എന്താ പറഞ്ഞേ തമിഴന്‍മാരൊ പാണ്ടികള്‍ എന്നു പറയെടാ". സ്വാറി, പാണ്ടിതമിഴരെ കുറിച്ചും പറയണെമല്ലൊ.വിദ്യാഭ്യാസം, വൃത്തി,ബുദ്ധി,ഗ്ളാമറ്‍ ഇതിനൊക്കെ മോഡറേഷന്‍ കൊടുത്താലും നമ്മുടെ അടുത്തു എത്തില്ലാ എന്നു നമ്മള്‍ പറയുന്ന,നമ്മുടെ നാട്ടില്‍ വന്നു കുഴി കുത്തിയും, മണ്ണു ചുമന്നും അരി വാങ്ങുന്ന പാവങ്ങള്‍ ആയിരിക്കാം തമിഴ്സ്‌.... ബട്ട്‌.....ഒരു തമിഴനെ എങ്ങാനും തൊട്ടാല്‍..."ഡേയ്‌ #$@&$ ഉന്നെ സീവിടുവേന്‍...!", തമിഴണ്റ്റെ വെള്ളം കുടി മുട്ടിച്ചാല്‍ "$%$@%$&&% പാപി ഉന്നെ ശുട്ടിടുവേന്‍...!". അണ്ണന്‍മാര്‍ തകര്‍ത്തു കളയും...! തമിഴന്‍മാര്‍ക്കു തണ്ണി കൊടുക്കുന്നതിനു ആഭാസന്‍ എതിരല്ല പക്ഷെ മോന്‍ ചത്താലും വേണ്ടില്ലാ മരുമോളുടെ കണ്ണീരു കാണണം... ആ ലൈന്‍ പറ്റില്ല. കഴിഞ്ഞ ദിവസം അവിടുത്തെ ഒരു മന്ത്രി പറഞ്ഞതു തമിഴര്‍ കേരളത്തിനു പച്ചക്കറി കൊടുക്കുന്നു അതിനു പകരം കേരളം തമിഴനു തണ്ണി തരണം എന്നാണ്‌. ഇതു കേട്ടപ്പോള്‍ ഇത്രയും നാള്‍ തമിഴന്‍ നമുക്കു ഫ്രീ ആയിട്ടാണോ പച്ചക്കറി തന്നതു എന്നു ആഭാസനു ഒരു സംശയം തോന്നി. അവിടെ തമിഴരെക്കാള്‍ വിവരം കുറഞ്ഞ തമിഴരുടെ നേതാക്കള്‍ കാര്യങ്ങള്‍ കയ്യാളി തുടങ്ങി. അപ്പൂപ്പണ്റ്റെ തലമണ്ടയില്‍ തേങ്ങ അടിച്ചു പൂജ കഴിച്ചു, അരിവാളും മൂര്‍ച്ചകൂട്ടി അണ്ണന്‍മാര്‍ അവിടെ പട തുടങ്ങി കഴിഞ്ഞു. പ്ളാച്ചിമടയിലെ ന്യായമായ സമരത്തിനു പാവം മയിലമ്മയും കൂട്ടരും പത്തായിരം ദിവസം വെള്ളം കുടിയ്ക്കാതെ വെയിലും മഴയും അതിലുപരി സ്വന്തം നാട്ടുകാരുടെ ആട്ടും തുപ്പും ചവിട്ടും പാരവെപ്പും കൊണ്ടു കിടന്ന പോലെ ആയിരിക്കില്ല അണ്ണന്‍മാരുടെ സമരം. അവിടെ നിന്നു ഇറച്ചിക്കോഴി ലോഡ്‌ വരുന്ന പോലെ അണ്ണന്‍മാര്‍ എത്തും.പിന്നെ ഡാം പോയിട്ടു അതിണ്റ്റെ ഏഴയലത്തു ചെല്ലാന്‍ സാക്ഷാല്‍ വേലുത്തമ്പി അങ്ങുന്നു ഉണ്ടായിരുന്നെങ്കില്‍ പോലും ഒന്നു ശങ്കിക്കും!.

സോ ഇപ്പോള്‍ നമുക്കു ചെയ്യാവുന്നതു, മേല്‍ പറഞ്ഞ പ്രശ്ന ബാധിത ജില്ലക്കാര്‍ എല്ലാവരും സ്വന്തം വീടുകളില്‍ ഓരോ ബോട്ട്‌ അല്ലെങ്കില്‍ വള്ളം വാങ്ങി ഇടുക. വെള്ളം വന്നാല്‍ അതില്‍ കയറി ഇരുന്നു ഫ്രീയായി അറബിക്കടല്‍ കണ്ടു മൂന്നാം ദിവസം (ജീവനോടെയോ അല്ലതെയോ) തിരികെ വരാം. ബാക്കിയുള്ള ജില്ലക്കാര്‍ക്കു പവര്‍കട്ട്‌,ലോഡ്ഷെഡിംഗ്‌ എന്നിങ്ങനെ മനോഹരങ്ങളായ പല പല കലാപരിപാടികളും ശിഷ്ടകാലം അനുഭവിച്ചു തീര്‍ക്കാം. ഇന്‍ഫോപാര്‍ക്കിണ്റ്റെയോ മറ്റോ അവശിഷ്ടം കിട്ടുന്നവര്‍ അതു സര്‍ക്കാരിനു തിരിച്ചു ഏല്‍പ്പിക്കുക. വെള്ളം ഇറങ്ങി കഴിയുമ്പോള്‍ കൊച്ചിയില്‍ സ്മാരകം പണിയാം.

ഇനി ബൂലോകര്‍ക്കു ചെയ്യാന്‍ കഴിയുന്നത്‌,
1. മലയാളികള്‍ക്കു പിന്തുണ പ്രഖ്യാപിക്കുക.
2. ഒരു ദിവസം മൌന ദിനം ആചരിക്കുക,എന്നു വച്ചല്‍ ബ്ളോഗോ കമണ്റ്റോ പോസ്റ്റാതിരിക്കുക.
3. ഒരു കൂട്ട ഹര്‍ജി ബ്ളോഗ്‌ ഉണ്ടാക്കി പ്രധാനമന്ത്രി പ്രസിഡണ്റ്റ്‌ എന്നിവര്‍ക്കു ഹര്‍ജി പോസ്റ്റു ചെയ്യുക.
4. തമിഴന്‍മാരുടെ ബ്ളോഗ്‌ ,സൈറ്റുകള്‍ എന്നിവ വൈറസ്‌ വിട്ടു ശുട്ടു കളയുക.
5. ഡാം പൊട്ടിയാല്‍ രക്ഷപെടേണ്ട വഴികള്‍ ബ്ളോഗുകളില്‍ പ്രസിദ്ധപെടുത്തുക.
6. ഡാം പൊട്ടിയാല്‍ ഉള്ള അവസ്ഥ എന്നതിനെ കുറിച്ചു ഒരു കഥയെഴുത്തു മത്സരം സംഘടിപ്പിക്കുക.

മികച്ച കഥകള്‍ക്കു സമ്മാനം ഉണ്ടായിരിക്കും. അതു ആഭാസന്‍ സ്പോണ്‍സര്‍ ചെയ്യുന്നു. സമ്മാനങ്ങള്‍ ധൈര്യം ഉള്ളവര്‍ക്കു കൈപ്പറ്റാം.
ഒന്നാം സമ്മാനം മുല്ലപ്പെരിയാര്‍ ഡാമിനു താഴെ പത്ത്‌ സെണ്റ്റ്‌ സ്ഥലം.
രണ്ടാം സമ്മാനം മുല്ലപ്പെരിയാര്‍ ഡാമിലെ പത്തു ബക്കറ്റു വെള്ളം.
മൂന്നാം സമ്മാനം മുല്ലപ്പെരിയാര്‍ ഡാമിണ്റ്റെ ഒരു ഫുള്‌ സൈസു ഫോട്ടോ.

വാല്‍ക്കഷ്ണം:ഈ വര്‍ഷം കേരളത്തിനു 50 വയസു തികയുന്നു ഭൂപരിഷ്ക്കരണ നിയമത്തിനും. കേരളം എന്ന ജന്‍മി തമിഴ്നാട്‌ എന്ന കുടിയാനു പാട്ടത്തിനു കൊടുത്ത ഡാമും സ്ഥലവും ഇന്നു കുടിയാന്‍ സ്വന്തമാക്കാന്‍ ചോദിയ്ക്കുന്നു, അതും ഒരു കമ്മ്യുണിസ്റ്റു സര്‍ക്കാര്‍ അധികാരത്തില്‍ ഇരിയ്കുമ്പോള്‍. അന്‍പതാം വര്‍ഷവും ചരിത്രം ആവര്‍ത്തിയ്ക്കേണ്ടി വരുമോ.. ?