കൈത്തോടുകള്‍, പാടങ്ങള്‍, അമ്പലക്കുളം,പൊട്ടക്കിണറുകള്‍,ഇഞ്ചക്കാടുകള്‍,,സര്‍പ്പക്കാവുകള്‍, ഗതകാല പ്രൗഢസ്മരണകള്‍ അയവിറക്കുന്ന രണ്ട് അമ്പലങ്ങള്‍, ഒന്നു രണ്ടു ചായക്കടകള്‍, രാത്രികളെ സംഗീതസാന്ദ്രമാക്കുന്ന മാക്രികളുടെ കരച്ചില്‍,പന്തംകൊളുത്തി പ്രകടനങ്ങള്‍.. എന്റെ ബാല്യത്തിലെ എന്റെ നാടിനെ കുറിച്ചുള്ള പൊട്ടും
തരിയുമായുള്ള ഓര്‍മകളാണ് ഇതൊക്കെ..വികസനം , പുരോഗമനം തുടങ്ങിയ വാക്കുകള്‍ കേള്‍ക്കാന്‍ തുടങ്ങിയതോടെ മുന്‍പേ പറഞ്ഞ പലതും നാട്ടില്‍ നിന്നു അപ്രത്യക്ഷമായിതുടങ്ങിയിരുന്നു...
ഇന്നു മേല്‍പ്പറഞ്ഞ എന്റെ ഓര്‍മ്മകളിലെ രണ്ട് അമ്പലങ്ങള്‍ മാത്രമാണ് നാട്ടില്‍ ആകെ അവശേഷിക്കുന്നത്. കൈത്തോടും പാടവും നികത്തി റബര്‍ വച്ചു, അമ്പലക്കുളം ഇടിഞ്ഞു നിരന്ന് ഒരു ചവറുകൂനയായി, ഇഞ്ചക്കാടൊക്കെ കത്തിച്ചു കളഞ്ഞ് അവിടെ പുതിയ വീടുകള്‍ വന്നു, അഭയാര്‍ത്ഥികളെ ക്യമ്പുകളിലേക്കു കൊണ്ടു പോകും പോലെ സര്‍പ്പങ്ങളെ കൂട്ടത്തൊടെ ലോറിയില്‍ കയറ്റി മണ്ണാര്‍ശാലയിലേക്ക് പാക്ക് ചെയ്തു, ചായക്കടകള്‍ ബേക്കറി-കൂള്‍ബാറുകള്‍ക്കു വഴിമാറി,മാക്രികളുടെ സ്ഥാനം റബര്‍ത്തോട്ടങ്ങളിലെ ചീവീടുകള്‍ കയ്യടക്കി, പന്തംകൊളുത്തി പ്രകടനമെന്ന ആ കലാരൂപം മണ്‍മറഞ്ഞു...കാലക്രമത്തില്‍ ഇങ്ങനെ ചുറ്റുപാടുമുള്ള പലതിനേയും മാറ്റാനും, നിശേഷം തുടച്ചു നീക്കാനും നമുക്ക് കഴിഞ്ഞേക്കാം പക്ഷേ ചില കാര്യങ്ങള്‍, നമ്മുടെ മനസില്‍ വരച്ചു ചേര്‍ത്ത ചില വിശ്വാസങ്ങളും, പഴംകഥകളും..നമ്മളെത്ര മാറി എന്നു പറഞ്ഞാലും അതൊന്നും നമ്മുടെ മനസില്‍ നിന്ന് അങ്ങനെ പെട്ടെന്നു മാറ്റാന്‍ കഴിയില്ല എന്നു തോന്നുന്നു...പ്രത്യേകിച്ചും വിശ്വാസങ്ങളെ വെല്ലുന്ന അന്ധവിശ്വാസങ്ങള്‍.പക്ഷേ ചിലതൊക്കെ സത്യമാകുമ്പോള്‍ വിശ്വസിക്കാതെ തരമില്ലല്ലോ...! അല്ലേ..?
ധാരാളം സ്വത്തും, സമ്പത്തും ഉണ്ടായിരുന്ന അമ്പലമായിരുന്നു നാട്ടിലെ നരസിംഹസ്വാമിക്ഷേത്രം.പില്‍ക്കാലത്ത് അതു ചുരുങ്ങി,ചുരുങ്ങി, അമ്പലത്തിനു ചുറ്റും പുറവുമായി മൂന്നേക്കറോളം വരുന്ന ദേവസ്വം ഭൂമിയില്‍ ഒതുങ്ങി. അമ്പലം വിഴുങ്ങികളുടെ കൈകളില്‍ നിന്ന് തക്കസമയത്ത് നാട്ടുകാരുടെ ട്രസ്റ്റ് അമ്പലം എറ്റെടുത്തതു കൊണ്ടു മാത്രം അത്രയും ഭൂമി ബാക്കിയായി. ഇല്ലായിരുന്നെങ്കില്‍ സാക്ഷാല്‍ നരസിംഹമാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല ഈ വിഴുങ്ങികള്‍ ശ്രീകോവിലിനുള്ളില്‍ കയറി പുള്ളിയുടെ വിരല്‍ പിടിച്ചു സ്റ്റാമ്പ് പേപ്പറില്‍ പതിച്ചു അതും അടിച്ചു മാറ്റിയേനെ.
ജീര്‍ണിച്ചു വീഴാറായ ഒരു രണ്ടുനില മാളിക, അതിന്റെ തൊട്ടു പിറകിലായി പണ്ടുകാലത്തെങ്ങോ മാളികയിലേക്കു വെള്ളം എടുത്തിരുന്ന, കാലങ്ങളായി ഉപയോഗിക്കാതെ കാടു പിടിച്ചു കിടക്കുന്ന ഒരു പൊട്ടക്കിണറും അതിനെ ചുറ്റിപ്പറ്റി ജീവിയ്ക്കുന്ന രണ്ട് രക്ഷസ്, ഒരു മാടന്‍, ഒരു അറുകൊല, പിന്നെ പണ്ടെന്നോ ആ കിണറ്റില്‍ വീണു തട്ടിപ്പോയ ഒരു കഴകക്കാരന്‍ നമ്പീശന്റെ ആത്മാവ്, അടുത്തകാലത്ത് നട്ടു പിടിപ്പിച്ച കുറച്ചു റബ്ബര്‍ മരങ്ങള്‍ ഇത്രയും പേരാണ് ഈ മൂന്നേക്കറിന്റെ അവകാശികള്‍.
അമ്പലപ്പറമ്പിനോട് ചേര്‍ന്ന് പണ്ടു ഒരു നമ്പൂരി കുടുംബം താമസിച്ചിരുന്ന വട്ടക്കായ്ട്ടു മഠം എന്നു വിളിക്കുന്ന ഒരു പ്രേതഭൂമിയുണ്ട്. ആ മനക്കാര്‍ കുലം മുടിഞ്ഞു നശിക്കുകയായിരുന്നത്രേ... ദൂരെയെവിടയോ ഉള്ള, ആ കുടുംബത്തിലെ എതോ അകന്ന ബന്ധത്തില്‍ പെട്ട ഒരു നമ്പൂതിരിയുടെ പേരില്‍ ആയിരുന്നു ആ സ്ഥലം. പ്രത്യേകിച്ചു ആദായമൊന്നും ആ പറമ്പില്‍ നിന്ന് ഇല്ലാത്തതിനാല്‍ അവരാരും ഇങ്ങോട്ട് വരാറില്ലായിരുന്നു. എനിക്കു ഓര്‍മയുള്ളപ്പോള്‍ ആ പറമ്പില്‍ നിറയെ കാടും പടലും,പണ്ടെന്നോ പൊളിഞ്ഞു വീണ മനയുടെ കുറച്ച് അവശേഷിപ്പുകളും മാത്രമായിരുന്നു. ശാപം കിട്ടിയ ഭൂമിയായി ഞങ്ങളുടെ നാട്ടുകാര്‍ അതിനെ കരുതിയിരുന്നു. ആരും ആ പറമ്പില്‍ അങ്ങനെ കയറി നടക്കാറില്ലയിരുന്നു. ചുരുക്കത്തില്‍ നമ്പീശനും ഫ്രെണ്ട്സിനും എല്ലാ വെള്ളിയാഴ്ച്ചയും രാത്രി സ്മാള്‍ അടിച്ചു പാട്ടു പാടി വാളുവച്ചു അര്‍മ്മാദിയ്ക്കാന്‍ ഈ പറമ്പ് നാട്ടുകാര്‍ വിട്ട് കൊടുത്തു.
അങ്ങനെയിരിക്കെ ഒരു നാള്‍ ഈ വട്ടയ്ക്കാട്ടുമഠം വാങ്ങാനും, അവിടെ വീടു പണിയാനും ഒരു ചുള്ളന്‍ നാട്ടില്‍ വന്നു. പേര് ഭാസ്ക്കരന്‍ (എക്സ് മിലിട്ടറി). ഭാര്യ ഓമന, ഒറ്റ മകന്‍ മണിക്കുട്ടന്‍ എന്നു വിളിക്കുന്ന സന്തോഷും ചേര്‍ന്നാല്‍ അവരുടെ സന്തുഷ്ടകുടുംബമായി. ഭാസ്ക്കരേട്ടന്‍ ആളു നീറ്റാണ്,കുടുംബസ്നേഹിയാണ്, മദ്യപിക്കില്ല, യാതോരു അലമ്പുമില്ലാത്ത മനുഷ്യന്‍. പട്ടാളക്കാരുടെ സ്ഥിരം വെപ്പണ്‍ ആയ ലാത്തിയടി മാത്രമാണ്
ഇത്തിരി കുഴപ്പമായുള്ളത്. ഭാസ്ക്കരേട്ടനെ മുന്‍പില്‍ച്ചെന്ന് പെട്ടാല്‍ പിന്നെ അതിര്‍ത്തിയിലെ പത്തിരുപത് പാക്കിസ്ഥാന്‍ പട്ടാളക്കാര്‍ക്കൊപ്പം നമ്മളും അരമണിക്കൂറിനകം പിടഞ്ഞു മരിക്കും. പക്ഷേ നാട്ടുകാര്‍ക്കിടയില്‍ ഭാസ്ക്കരേട്ടന്‍ പെട്ടെന്നു താരമായി മാറി. ഇറാക്കില്‍ പത്തു സെന്റ് സ്ഥലം പത്തു ലക്ഷം രൂപയ്ക്കു വേണോ അതോ വട്ടക്കായ്ട്ടുമഠം ഫ്രീയായി വേണോ എന്നു ചോദിച്ചാല്‍ ഇറാക്കിലെ 10 സെന്റ് മതി എന്നു പറയുന്ന ധീരന്മാരും, വിപ്ലവകാരികളും ഉള്ള ഞങ്ങടെ നാട്ടില്‍ കക്ഷി പിന്നെ എങ്ങനെ ഹിറ്റാകാതിരിക്കും. നാട്ടുകാരുടെ എല്ല വിധ ഉപദേശങ്ങളേയും അന്ധവിശ്വാസങ്ങള്‍ എന്നു തള്ളി പറഞ്ഞു അല്‍പ്പ നാളുകള്‍ക്കകം ഭാസ്ക്കരേട്ടന്‍ വട്ടയ്ക്കാട്ടു മഠത്തില്‍ പുതിയ വീട് പണിതു താമസം തുടങ്ങി.
മണിക്കുട്ടനെ ഒരു ഐ ഏ എസു കാരന്‍ അല്ലെങ്കില്‍ കുറഞ്ഞത് ഒരു ഐ പീ എസ്സുകാരന്‍ ആക്കണമെന്നായിരുന്നു ഭാസ്ക്കരേട്ടന്റെ ജീവിതാഭിലാഷം. ഐ ഏ എസ്സിനു അത്ര പറ്റില്ലെങ്കിലും ഐ പീ എസ്സിനു പറ്റിയ ഒരു മുട്ടനായിരുന്നു മണിക്കുട്ടന്‍. താമസം തുടങ്ങി മൂന്നം ദിവസം വിഷുവിനോ മറ്റോ വാങ്ങിയ പടക്കം നാടന്‍ ബോംബു മുഴുപ്പില്‍
കൂട്ടിക്കെട്ടി മാളികയുടെ പുറകിലുള്ള പൊട്ടക്കിണറില്‍ എറിഞ്ഞു പൊട്ടിച്ചു, നാട്ടുകാരുടേയും, ഉച്ചയൂണും കഴിഞ്ഞു കൊത്തങ്കല്ലു കളിച്ചു രസിച്ചിരുന്ന രക്ഷസിന്റേയും ചാത്തന്റേയും നമ്പീശന്റെയും അന്തക്രാണം കത്തിച്ച മിടുക്കനായിരുന്നു... എട്ടാം ക്ലാസ്സില്‍ സെക്കന്റിയറിനു പഠിയ്ക്കുന്ന അവന്റെ ഐ ഏ എസ്, ഇത്തിരി അതിമോഹമല്ലെ എന്നു സ്കൂളിലെ സാറ്‌മ്മാര് ഭാസ്ക്കരേട്ടനെ വിളിച്ചു ഇടയ്ക്കിടയ്ക്കു ചോദിയ്ക്കാറുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടുമായി വരുന്ന മണിക്കുട്ടനോട് അതിര്‍ത്തി നുഴഞ്ഞു കയറി വരുന്ന ഭീകരരോടെന്ന പോലെ ഭാസ്കരേട്ടന്‍ പെരുമാറി.
ഭാസ്ക്കരേട്ടന്റെ പുതിയ വീട്ടിലെ ആദ്യത്തെ ഓണവും കടന്നു പോയി.ഓമനപ്പുത്രന്‍ ഇപ്രാവശ്യമെങ്കിലും എല്ലാ വിഷയങ്ങളും ജയിക്കാന്‍ വേണ്ടി ഓമനമമ്മി അമ്പലത്തില്‍ നേര്‍ന്ന വെടിവഴിപാടിന്റെ ഒച്ച കേട്ടാണ് അതിര്‍ത്തിയിലെ ഓര്‍മ്മകളുമായി അന്നും ഭാസ്കരേട്ടന്‍ ഞെട്ടി ഉണര്‍ന്നത്. പതിവു ലൊട്ടിലൊടുക്കു പരിപാടികളും, കൃഷിഭവനില്‍ പോക്കും കഴിഞ്ഞു വീട്ടില്‍ വന്ന് ഊണു കഴിച്ചു നേരെ പശുവിനു പുല്ലരിയാന്‍ അമ്പലപ്പറമ്പിലേക്കു കേറി. കാടു പിടിച്ചു കിടക്കുന്ന പൊട്ടക്കിണറിന്റെ അരികില്‍ ഓരോ മനോവിചാരങ്ങളില്‍ മുഴുകി ഭാസ്കരേട്ടന്‍ പുല്ലരിയുകയായിരുന്നു..
ഉച്ച സമയം...
ചുറ്റും നിശബ്ദം..കാറ്റു പോലും വീശുന്നില്ല...
ഒരു മനുഷ്യക്കുഞ്ഞു പോലും ആ പരിസരത്തില്ല...
പെട്ടെന്ന് തന്റെ അരികില്‍ ഒരു ഇലവീണ പോലെ ഭാസ്ക്കരേട്ടന് തോന്നി.. തിരിഞ്ഞു നോക്കി...
ഇലയല്ല..വേറെ എന്തോ..ഭാസ്ക്കരേട്ടന്‍ അരിവാളു കൊണ്ടു അതു തോണ്ടിയെടുത്തു. ഒരു മീന്‍മുള്ള്..! ഭാസ്ക്കരേട്ടന് ചെറുതായി ഒന്നു ചങ്കിടിച്ചു... ആരും കയറാത്ത ഈ കാടു പിടിച്ചിടത്ത് മീന്‍മുള്ളോ..? അതും ഇപ്പോ മുകളിന്നു വീഴാന്‍...ഇനി എല്ലാരും പറയണ പോലെ എന്തെങ്കിലും ...? പേടീണ്ടായിട്ടൊന്നുമല്ല എങ്കിലും.. അരിഞ്ഞ പുല്ലും എടുത്തു സ്കൂട്ടാവുന്നതയിരിക്കും ബുദ്ധി എന്നു ഭാസ്ക്കരേട്ടനു തോന്നി. പെട്ടെന്ന് ഭാസ്ക്കരേട്ടന്റെ ജവാന്‍ ബുദ്ധി ഉണര്‍ന്നു. ഛായ്.. ഭൂതം, പ്രേതം, കുന്തം , കൊടചക്രം, മാങ്ങാത്തൊലി..പാക്കരാ ഇതു വല്ല കാക്കയും കൊണ്ടിട്ടതായിരിക്കും..ഛേ.. വെറുതേ ഓരോന്ന് ആലോചിച്ച്...ഹും..നമ്മളോടാ കളി... ഭാസ്ക്കരേട്ടന്‍ മീന്‍മുള്ളു പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിഞ്ഞു...മുള്ള് എവിടെന്നാ വന്നത് എന്നറിയാന്‍ മുകളിലോട്ടു നോക്കി...
* * *
ഉച്ചകഴിഞ്ഞു തനിക്കു ഫുഡ്ഡ് വാങ്ങാന്‍ പോയ ജവാനെ നാല് മണി കഴിഞ്ഞിട്ടും കാണുന്നില്ലാ എന്നു കറമ്പിപശു നാലു വട്ടം അമറിയപ്പോഴാണ് മനോരമ വായിച്ചു ടെന്‍ഷന്‍ അടിച്ചിരുന്ന ഓമനചേച്ചിയ്ക്കു ശരിയ്ക്കും ടെന്‍ഷന്‍ ആയത്. ശരിയാണല്ലോ.. "ഇതിപ്പോ ഒരു ലോറി പുല്ലു കൊണ്ടുവരാനുള്ള സമയമായി...അങ്ങേര്‍ക്ക് ആരെയെങ്കിലും കൊല്ലാന്‍ കിട്ടിക്കാണും" എന്നു പിറുപിറുത്തു കൊണ്ടു ഓമനേച്ചി മുറ്റത്തോട്ടിറങ്ങി നീട്ടി വിളിച്ചു..."ഫാസ്ക്കരേട്ടാ...."
"പാക്കരന്‍ ബോധോല്ലാതെ കെടക്ക്വാരുന്നു, ദേ ഇപ്പൊ എടുത്തോണ്ട് വന്നോള്ളൂ" മുറ്റത്തു കൂടിയവരോട് പാറുവമ്മ വിശദീകരിച്ചു. അകത്തു നിന്നു ഓമനേച്ചിയുടെ കരച്ചിലും അതിലും ബാസ്സില്‍ വീടിന്റെ പുറകീന്നു കറമ്പിപശുവിന്റെ കരച്ചിലും കേള്‍ക്കാം. പച്ചവെള്ളം ചൂടുവെള്ളം മുതലായവ മാറി മാറി തളിച്ചും, കൈകാലുകല്‍ തിരുമ്മിയും, ഓമനേച്ചിയുടെ നെഞ്ചത്തടിയുടെ സൗണ്ട് കേട്ടും അരമണിക്കൂര്‍ കൊണ്ട് ഭാസ്ക്കരേട്ടന് ബോധം വന്നു. "അല്ലേല്ലും ദൈര്യം ഉള്ളോര്‍ക്കു ബോധം പോയാല് വരാന്‍ ഇത്തിരി സമയെടുക്കും". പാറുവമ്മ ഒരു നെടുവീര്‍പ്പോടെ താടിയ്ക്കു കൈ കൊടുത്ത് പറഞ്ഞു. അല്‍പ്പനേരം കഴിഞ്ഞ് ഭാസ്ക്കരേട്ടന്‍ നടന്ന സംഭവങ്ങള്‍ ഓരോന്നായി വിശദീകരിച്ചു, മീന്‍മുള്ള് കണ്ടതും ,കിണറ്റിലിട്ടതും,അതു കഴിഞ്ഞു മുകളിലോട്ടു നോക്കിയതും ....
മുകളിലേക്കു നോക്കിയ ഭാസ്ക്കരേട്ടന്‍ കണ്ട കാഴ്ച്ച ഏതു ജവാന്റെയും സെന്റര്‍വാല്‍വിന് ലീക്ക് ഉണ്ടാക്കുന്നതായിരുന്നു. കിണറിനോടു ചേര്‍ന്നുള്ള മാളികയുടെ മുകളിലത്തെ നിലയിലെ ദ്രവിച്ചു പഴകിയ ജനല്‍പ്പാളി ഒരെണ്ണം പതിയെ തുറന്നു വന്നു.. അതു കണ്ട ഭാസ്ക്കരേട്ടന്റെ മേലാകെ പൂത്തു കയറി...ഒരു കൈപ്പത്തി തുറന്ന ജനല്‍പ്പാളിയുടെ പഴുതിലൂടെ ദൃശ്യമായി..സര്‍വ്വശക്തിയുമെടുത്ത് ഭാസ്ക്കരേട്ടന്‍ ഒന്നു അലറി..സൈക്കളിന്റെ വാല്‍വ്റ്റ്യൂബ് ഊരിയ പോലേ ഹൈ് പ്രഷറില്‍ കുറച്ചു എയര്‍ അല്ലാതെ മറ്റൊന്നും പുറത്തേയ്ക്കു വന്നില്ല... അടുത്ത നിമിഷം ഒരു കുടന്ന വെള്ളം ആ കയ്യില്‍ നിന്നും ഭാസ്ക്കരേട്ടന്റെ തല വഴി വീണു...ബ്ലക്..പണ്ടത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടീവി ഓഫാകുന്ന പോലെ ഭാസ്ക്കരേട്ടന്റെ തലയില്‍ ഒരു ഫ്ലാഷും ശബ്ദവും മിന്നിമറഞ്ഞു..ആ ധീരജവാന്റെ ഫ്യൂസു പോയി...
മീന്‍മുള്ളിട്ടു ആദ്യം ടെസ്റ്റ് ചെയ്തതു മാടനാണെന്നും പിന്നെ മീന്‍മുള്ള് കിണറ്റിലിട്ടപ്പോള്‍ മുകളീന്നു വെള്ളം തളിച്ചത് ചെറുക്കന്‍ പടക്കം പൊട്ടിച്ചപ്പഴേ കണ്ട്രോള്‍ പോയ നമ്പീശനാണെന്നും പാറുവമ്മ നാട്ടുകാര്‍ക്ക് എക്സ്‌പ്ലെയിന്‍ ചെയ്തു. ആ വെള്ളം വീണാല്‍ ചൊറി വരും, വസൂരി വരും, കുഷ്ഠം വരും , നമ്പീശന്‍ എസ് എസ് എല്‍ സി പാസ്സായിട്ടാണോ കിണറ്റില്‍ വീണത് എന്നിങ്ങനെ നിരവധി ഇന്റര്‍നാഷണല്‍ സംശയങ്ങളും, അനുമാനങ്ങളും പരസ്പ്പരം ചോദിച്ചും പറഞ്ഞും നാട്ടുകാര്‍ പല വഴി പിരിഞ്ഞു. എന്തായാലും അന്നു സന്ധയായപ്പോഴേക്കും ഭാസ്ക്കരേട്ടനെ തുള്ളി വിറച്ചു പനിച്ചു തുടങ്ങി....
രണ്ട് ദിവസം പനിച്ചു കിടന്ന ഭാസ്ക്കരേട്ടന്‍ മൂന്നാം പക്കം രാവിലെ ആദ്യത്തെ ബസ് പിടിച്ച് തുപ്‌ഫന്‍ നമ്പൂതിരിയെ കാണാന്‍ പോയി. തുപ്‌ഫന്‍ നമ്പൂതിരി വിസയ്ക്ക് അപ്പ്ലൈ ചെയ്യ്ത ഒരു ഐ എസ് ഐ മാര്‍ക്ക് മന്ത്രവാദിയായിരുന്നു. നമ്പൂരി ആള് മെഴുകുതിരി പോലെയാണിരിക്കുന്നതെങ്കിലും,ചാത്തന്‍, രക്ഷസ്, മാടന്‍ മുതലായ സകല ടീമുകളുടെയും കൊട്ടേഷന്‍ ഏറ്റെടുക്കും.നമ്പൂരി കേട്ട വിവരങ്ങള്‍ വച്ച് അന്നേയ്ക്കു മൂന്നാം പക്കം നടത്തേണ്ട ആവാഹനം, ഈവാഹനം, മറ്റേവാഹനം തുടങ്ങിയ മൂന്നാന്മുറകള്‍ക്കു വേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റും, ഗ്യാപ്പുള്ള രണ്ട് ദിവസം ചെയ്യാന്‍ വേണ്ടി 10-15 അമ്പലങ്ങളില്‍ കമിഴല്‍, ഉരുളല്‍ മുതലായ ചില എക്സര്‍സൈസുകളും ഭാസ്ക്കരേട്ടന് പറഞ്ഞു കൊടുത്തു.
മൂന്നാം പക്കം സന്ധ്യായി..
വരുമെന്ന് പറഞ്ഞ സമയമായിട്ടും നമ്പൂരിയെ കാണുന്നില്ല....
പതിവില്ലാത്ത വിധം ഇരുട്ടിനു കട്ടി കൂടി..
ഒരു മഴയ്ക്കുള്ള ഭാവം പോലെ...ചെറുതായി ഇടിമുഴങ്ങി, ദേവസ്വം പറമ്പില്‍ നിന്നൊരു കാറ്റ് ഭാസ്കരേട്ടന്റെ മുറ്റത്തിട്ട ചെറിയ പന്തലിനെ ഉലച്ചു കടന്നു പോയി...
"ഭഗവാനേ കാത്തോണേ" ആവാഹനക്രിയകള്‍ എല്ലം റെക്കോര്‍ഡെഡ് ലൈവായി പിറ്റേന്നു സംപ്രേഷണം നടത്താന്‍ വേണ്ടി എത്തിയിരുന്ന പാറുവമ്മ കണ്ണടച്ചു വിളിച്ചു...ഓമനേച്ചി നാമം ജപിയ്ക്കാന്‍ തുടങ്ങി...
പടിയ്ക്കല്‍ ഒരു ഓട്ടോറിക്ഷ വന്നു നിന്നു. തുപ്‌ഫന്‍ നമ്പൂതിരി അതില്‍ നിന്നിറങ്ങി അവിടമെല്ലാം ഒന്നുഴിഞ്ഞു നോക്കിയിട്ട് വീട്ടിലേക്കു കയറി വന്നു. അല്‍പ്പസമയത്തിനകം നിലവിളക്കു കൊളുത്തി, കളം വരച്ചു കവിടി നിരത്തി.പത്തേ പത്തു മിനുട്ട്..! നോര്‍ട്ടന്‍ വൈറസിനെ പിടിക്കുന്ന പോലെ സകല മാടനേം, നമ്പീശനെ അടക്കം കവടിയില്‍ ഐഡന്റിഫൈ ചെയ്തു...വെളുപ്പിനു 3 മണി വരെ നീണ്ടു നിന്ന ആവാഹന അക്രമത്തിനു ശേഷം, രണ്ട് രണ്ടര കിലോ തൂക്കത്തിനു വേണ്ടുന്ന ആണികള്‍ പൊട്ടക്കിണറിന്റെ ചുട്ടുവട്ടത്തുള്ള സകല മരത്തിലും, കാഞ്ഞിരം, പ്ലാവ് തുടങ്ങി റബര്‍മരത്തില്‍ വരെ അടിച്ചു കേറ്റി സകല പ്രശ്നങ്ങളും സോള്‍വാക്കി നമ്പൂരി വിട കൊണ്ടു.
തലേന്നത്തെ പരിപാടികളുടെ ക്ഷീണം കാരണം ഉച്ചായായപ്പോഴാണ് ഭാസ്ക്കരേട്ടന്‍ എഴുന്നേറ്റത്. ഊണു കഴിഞ്ഞ് ധൈര്യസമേതം ദേവസ്വം പറമ്പില്‍ കയറി, തലേന്ന് അടിച്ച ആണികള്‍ എല്ലാം യഥാസ്ഥാനങ്ങളില്‍ ഇല്ലേ എന്നു ഉറപ്പു വരുത്തി. തിരികെ വീട്ടില്‍ വന്ന് നമ്പീശന്‍ ആന്‍ഡ് പാര്‍ട്ടിയെ ഓടിയ്ക്കാന്‍ ചെലവായ കാശ് കണക്കു കൂട്ടി, ഉരുണ്ടും കമിഴ്‌ന്നും ദേഹത്തു പറ്റിയ ഏനക്കേടൊക്കെ നോക്കി ചിന്താധീനനായി. ആ ഇരിപ്പ് കണ്ട ഓമനേച്ചി ഭാസ്കരേട്ടനെ ആശ്വസിപ്പിച്ചു"ഓ ഇത്തിരി കാശുപോയാലെന്താ ചേട്ടാ മനസമാധാനോണ്ടല്ലോ..". ബോഡിപെയിന്‍ ഉണ്ടെങ്കിലും അതു ശരിയാണെന്നുള്ള ഭാവേന ഭാസ്ക്കരേട്ടന്‍ ദേവസ്വം പറമ്പിലേക്കു നോക്കി യുദ്ധം ജയിച്ച മട്ടില്‍ ഒന്ന് ചിരിച്ചു.
മാളികയുടെ ചോട്ടിലെ ബഹളം കേട്ടാണ് ഭാസ്ക്കരേട്ടനും,ഓമനേച്ചിയും അങ്ങോട്ട് ഓടി ചെന്നത്. അമ്പലത്തിലെ അല്ലറ ചില്ലറ പുറം പണികള്‍ ഒക്കെ ചെയ്തു കൊടുക്കുന്ന കുഞ്ഞന്‍പിള്ളയും ഭാസ്ക്കരേട്ടന്റെ ഓമനസന്താനം മണിക്കുട്ടന്‍ ഐ എ എസും പിന്നെ ബഹളം കേട്ട് വന്ന കുറച്ചു പേരും കൂടിനില്‍ക്കുന്നു. കുഞ്ഞന്‍പിള്ളയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാമായിരുന്നു.."ഞാനാദ്യം മരപ്പട്ടിയാന്നാ കരുതിയെ, ഇരുട്ടല്ലായിരുന്നോ.പിന്നെ പട്ടികക്കഷ്ണം എടുത്ത് അടിച്ച് താഴയിടാന്ന് കരുതി വീശീതും ഇവന്‍ തല്ലല്ലേന്നു പറഞ്ഞു മോങ്ങീത്. മനുഷനെ പേടിപ്പിക്കാന്‍.. തേവര് കാത്തു, ല്ലേ..പ്പൊ എന്തായേനേ..". ഒന്നും മനസിലാവാതെ ഭാസ്ക്കരേട്ടനും ഓമനേച്ചിയും മിഴിച്ചു നിന്നു. കുഞ്ഞന്‍പിള്ള വരാന്തയില് പെറുക്കിയിട്ടിരിക്കുന്ന പേപ്പര്‍ കഷ്ണങ്ങള്‍, ബീഡിക്കുറ്റി,മെഴുകുതിരി ഇത്യാദി സാധനങ്ങള്‍ ചൂണ്ടി പറഞ്ഞു, "നിങ്ങടെ ചെര്‍ക്കന്‍, ഇതിന്റെ മോളില്‍കേറി ഇരുന്ന് കഥയെഴുതാണ്, ഉസ്കൂളില്‍ പോണൂന്നും പറഞ്ഞ് പിള്ളേരു എങ്ങോട്ടാ പോണേന്നു നിങ്ങള് അറിയണീല്യേ..?.".
ഓമനേച്ചിയുടെ കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞുമുള്ള ചോദ്യം ചെയ്യലിന്റെ അവസാനം മണിക്കുട്ടന്‍ കുറ്റസമ്മതം നടത്തി. ഓണപ്പരീക്ഷക്ക് അഞ്ചാറ് വിഷയങ്ങള്‍ക്കു ഉന്നതവിജയം കരസ്ഥമാക്കിയതിനാല്‍ ഇനി അച്ഛന്റെ ജാമ്യത്തില്‍ ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് സ്കൂളില്‍ നിന്ന് പറഞ്ഞെന്നും. ഈ വിവരം വീട്ടില്‍ പറഞ്ഞാല്‍ നടക്കാന്‍ സാധ്യതുള്ള , ആഭ്യന്തരകാലപം മുന്നില്‍ കണ്ട് ഭാവി കളക്ടരാകേണ്ട ആ സത്‌പുത്രന്‍ കലാപം ഒഴിവാക്കാന്‍ കഴിഞ്ഞ ഒരാഴ്ച്ച ഒളിവില്‍ ചിലവഴിച്ചുവെന്നും ഭാസ്ക്കരേട്ടന്റെ മുഖത്തു ഇടയ്ക്കിടെ ഏറുകണ്ണിട്ട് നോക്കി വിക്കി, വിക്കി മൊഴിഞ്ഞു.
ഭാസ്ക്കരേട്ടന്‍ പെറുക്കിയിട്ടിരുന്ന കടലാസുകളില്‍ നിന്നു ഒരെണ്ണം എടുത്തു നോക്കി. "ഡിക്ടറ്റീവ് ഡിക്ലൂസ് വാഴേടെ പൊറകില്‍ പതുങ്ങി നിന്നു. റിവര്‍വാള്‍ എടുത്ത് കക്കൂസിന്റെ സൈഡിലേക്ക് ചൂണ്ടി..". കളക്ടറായി കോട്ടും സൂട്ടുമിട്ട് വരേണ്ട മകന്‍ "റിവര്‍വാളും" പിടിച്ച് "ഡിക്ലൂസായി" നില്‍ക്കുന്ന കാഴ്ച്ച ഭാസ്ക്കരേട്ടനെ അമരീഷ്‌പുരിയാക്കി. പെട്ടെന്ന് ഒരു നിമിഷം ഭാസ്ക്കരേട്ടന്റെ തലയ്ക്കകത്ത് ഒരു പീരങ്കിവെടി മുഴങ്ങി..., ഓമനപ്പുത്രനെന്ന ചാത്തന്‍ ഊണ് കഴിച്ച് പുറത്തെയ്ക്കിട്ട മീന്മുള്ള്,പിന്നെ കൈകഴുകിയ വെള്ളം തന്റെ തലയില്‍ വീണത്, അതിന്റെ പേരില്‍ നാട്ടുകാരുടെ മുന്നില്‍ മാനം പോയത്,പനി,ഹോമം,കമിഴല്‍,ഉരുളല്‍,ഇതിനൊക്കെ പൊട്ടിച്ച കാശ്...!
ഒരു മനുഷ്യന്‍ സിംഹമായി മാറുന്ന ഇടവിട്ടുള്ള സീനുകള്‍ നരസിംഹം സിനിമയില്‍ ഷാജികൈലാസ് കാണിച്ചു തരുന്നതിനുമൊക്കെ എത്രയോ മുന്‍പു, അന്ന് അവിടെ നിന്നിരുന്നവര്‍ കണ്ടു.ഓമനേച്ചിയുടെ പുറകില്‍ പതുങ്ങി നിന്ന മണിക്കുട്ടന്റെ ഷര്‍ട്ടിനു പിടിച്ചു കറക്കി മുന്നിലോട്ട് നിര്‍ത്തി സ്വയം മറന്ന് ഭാസ്ക്കരേട്ടന്‍ വിളിച്ചു
കഴുവേര്‍ട മോനേ..!മാളികയുടെ പുറകിലെ പൊട്ടക്കിണറില്‍ നിന്നുയര്‍ന്ന ഒരു പൊട്ടിച്ചിരി അതിന്റെ വക്കുകളില്‍ തട്ടി ചിലമ്പിച്ച് വട്ടം കറങ്ങി പതിയെ പതിയെ അലിഞ്ഞലിഞ്ഞ് ഇല്ലാതെയായി...