Sunday, July 13, 2008

ജാപ്പനീസ് ഉത്സവം

വറ്ഷം ഒന്നു കഴിഞ്ഞു ഒരു പോസ്റ്റ് ഇട്ടിട്ട്, ചുമ്മാ ഒരു റീഓപ്പണിങ്ങ് പോസ്റ്റ്...ആകപ്പാടെ മഞ്ഞും തണുപ്പും കാരണം മടി പിടിച്ച് അങ്ങനെ ഇരുന്നപ്പോള്‍ അപ്രതീക്ഷിതമായി ഒരു ജാപ്പനീസ് ഉത്സവം കൂടി.. ആന ഒഴിച്ചു ബാക്കി എല്ലാം തന്നെ നാട്ടിലേ പോലെ ഉണ്ടായിരുന്നു..അതിന്റെ ചില (അത്ര ഭംഗിയില്ലത്ത :-)ചിത്രങ്ങള്‍..


ക്ഷേത്രത്തിലേക്ക് വരുന്ന കെട്ടുകാഴ്ച പോലുള്ള ഒരു സംഭവം. കുറെ ആളുകള്‍ കൂടി ഇതു തോളിലേറ്റി താളത്തില്‍ ആടിയും പാടിയുമാണ്‍ വരവ്. അമ്പലം പോലുള്ള ഒരു രൂപമാണ്‍ അവര്‍‍ ചുമക്കുന്നത്. മികോഷി എന്നാണതിന്റെ പേര്‍. ദൈവങ്ങളെ ഈ മികോഷിയില്‍ ആവാഹിച്ചിരിക്കുന്നു എന്നാണ്‍ വിശ്വസം. മികോഷി പരേഡ് എന്നാണിത് അറിയപ്പെടുന്നത്. തടികൊണ്ടുള്ളത് മുതല്‍ സ്വറ്ണ്ണവും പ്ലാറ്റിനവും പൊതിഞ്ഞ മികോഷികള്‍ വരെ ജപ്പാനിലുണ്ട്.


എന്ത് ഉത്സവമായലും ജപ്പാന്‍കാര്‍ക്ക് ഫുഡ്ഡടി പ്രധാനമാണ്‍. ഇത് പൊരിച്ച നീരാളിയെ വില്‍ക്കുന്ന ഉത്സവം സ്പെഷ്യല്‍ തട്ടുകട!


തായികോ എന്നറിയപ്പെടുന്ന ജാപ്പനീസ് ഡ്രമ്മാണ്‍ ചിത്രത്തില്‍. മേളം തുടങ്ങാന്‍ കത്തിരിക്കുന്ന ഒരു ചെണ്ടക്കരന്‍.


തായികോ മേളം കാണാനും കേള്‍ക്കാനും രസമാണ്‍. താളത്തിലുള്ള കൊട്ടിനൊപ്പം കൊട്ടുന്നവരുടെ അതിനനുസരിച്ചുള്ള ശരീരചലനങ്ങളും മനോഹരമാണ്‍.


ഇതും ക്ഷേത്രത്തിലേക്ക് വരുന്ന മറ്റൊരു കെട്ടുകാഴ്ച. രണ്ട് മുഖങ്ങള്‍ നീണ്ട മുളപോലുള്ള വടികളില്‍ ഉറപ്പിച്ച് ആളുകള്‍ ചുമന്ന് കൊണ്ടു വരുന്നു. ഇതിന്റെ പേര്‍ എന്താണെന്നു ഒരു പിടിയുമില്ല.


കളിപ്പാട്ടക്കട. ഇഷ്ടമുള്ള കളിപ്പാട്ടങ്ങള്‍ അതില്‍ നിന്ന് ചെറിയ ഒരു മത്സരത്തിലൂടെ നേടാം. എന്തായാലും പങ്കെടുക്കുന്ന എല്ലവര്‍ക്കും എന്തെങ്കിലും കളിപ്പാട്ടം കിട്ടും.


ഇവിടെ വന്നതിന് ശേഷം കണ്ട ആദ്യത്തെ കബാബ് കട. അമ്പലത്തിലേക്കാലും തിരക്ക് ഈ കടയുടെ മുന്നില്‍ ഉണ്ടായിരുന്നതിനാല്‍ അങ്ങോട്ട് അടുക്കേണ്ടി വന്നില്ല. ഉത്സവത്തിനു ശേഷം ഈ കബാബ് ചേട്ടന്മാരെ പിന്നെ കണ്ടിട്ടില്ല..എങ്ങോട്ടു പോയോ എന്തോ..


ഇതും മറ്റൊരു ലൊട്ടിലൊടുക്ക് കട.


സിനിമാ നടീനടന്മാരുടെ പോസ്റ്ററ് മുതല്‍ പാവയും ബലൂണുമൊക്കെയുള്ള ഇത്തരം കടകള്‍ പ്രതീക്ഷിക്കാത്ത കാഴ്ചയായിരുന്നു. ഏന്തായലും ആളുകള്‍ ഇതെല്ലാം വാങ്ങികൂട്ടുന്നുണ്ടായിരുന്നു.


ഉത്സവത്തിനു പോയാല്‍ അവിടെ ആനയും ആള്‍ക്കാരും പോയിക്കഴിഞ്ഞ്, പൊട്ടാത്ത പടക്കവും പെറുക്കി മടങ്ങുന്ന പതിവ് ഇവിടെയും തെറ്റിച്ചില്ല..പടക്കം കിട്ടിയില്ല എന്ന് മാത്രം...എല്ലാവരും പിരിഞ്ഞിരുന്നു.. ഞാനും പയ്യെ വീട്ടിലേക്ക് തിരിച്ചു...

Wednesday, May 23, 2007

ചീനവല ഇന്‍ ജപ്പാന്‍ !

ചീനവല എന്നാല്‍ ലോകത്ത് കൊച്ചിയില്‍ മാത്രം കാണുന്ന, ഏത് സായിപ്പ് വന്നാലും "ദേ അങ്ങാട് നോക്ക്, കണ്ടാ..???" എന്ന് പറഞ്ഞ് കൊച്ചിക്കാര്‍ കാട്ടി കൊടുക്കുന്ന വസ്തു എന്നാണ്‍ ഞാന്‍ വിചാരിച്ചിരുന്നത്..പക്ഷേ എന്ത് ചെയ്യാന്‍ ഇവിടുത്തെ അണ്ണന്മാരെ കൊണ്ട് തോറ്റു. ചൈനയില്‍ നിന്ന് ജപ്പാന്‍കാര്‍ ചോപ്സ്റ്റിക്കും,നൂഡിത്സും,കാഞ്ചിയും മറ്റും പൊക്കിക്കൊണ്ടുവന്ന സമയത്ത് ഇതും അടിച്ചുമാറ്റി ഇവിടെ ഇറക്കുമതി ചെയ്തിരുന്നു എന്ന് അറിയില്ലായിരുന്നു..താഴെയുള്ള പടങ്ങള്‍ നോക്കിക്കോ "ജാപ്പനീസ് ചീനവല" കാണാം.


കൊച്ചിയിലെപ്പോലെ ഇത് കായലിലും കടലിലും ഒന്നുമല്ല ഇവനെ സെറ്റപ്പ് ചെയ്തിരിക്കുന്നത്. ഒരു തടാകത്തിന്റെ ഓരത്ത് നാലഞ്ച് മുട്ടുകള്‍ ഒക്കെ കൊടുത്ത് ചെറിയ ഒരു പരിപാടി അത്ര തന്നെ...

കൊച്ചിയിലെ വലകള്‍ പക്ഷേ ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വലുതാണ്‍. വലിയ കല്ലുകള്‍ കെട്ടിയിട്ട കയറുകള്‍ അഞ്ചാറാളുകള്‍ ചേര്‍ന്ന് ആയാസപ്പെട്ട് വലിച്ചാണ്‍ കൊച്ചിയില്‍ ചീനവല പൊക്കുന്നത് കണ്ടിട്ടുള്ളത്. പക്ഷേ ഇവന്റെ ഒപ്പറേഷന്‍ സിമ്പിള്‍. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത ഒരു അപ്പാപ്പന്‍ ഉച്ചകഴിയുമ്പോള്‍ വന്ന് ഈ വലയും താഴ്ത്തി ഒരു സിസ്സറൊക്കെ വലിച്ച് ഇരിയ്ക്കും. പത്തിരുപത് മിനുട്ട് കൂടുമ്പോള്‍ കക്ഷി താഴെക്കാണുന്ന ചിത്രത്തിലേപ്പോലെ ആ ലിവറ് പിടിച്ച് താഴ്ത്തി മീനുണ്ടോ എന്ന് നോക്കും.

കിട്ടുന്ന മീനുകളെ (വല്ലതും കിട്ടിയാല്‍)തത്സമയം ചാകാന്‍ അനുവദിയ്ക്കാതെ തടി പ്ലാറ്റ്ഫോമിന്റെ വശത്തുള്ള മൂന്ന് സ്റ്റോറേജ് വലകളില്‍ സൂക്ഷിക്കും. കിട്ടിയാല്‍ ഊട്ടി ഇല്ലേല്‍ ചട്ടി എന്ന മട്ടില്‍ കക്ഷി വൈകുന്നേരം വരെ ഈ പരിപാടി തുടരും. അഞ്ച് മണിയായാല്‍ അപ്പാപ്പന്‍ ഉള്ള് മീനും പെറുക്കി, വലയും പൊക്കി വച്ച് സാമ്പാറ്വണ്ടിയില്‍ കയറി പോകും.

ഈ വണ്മാന്‍ ഷോ ചീനവല എതായലും കൊള്ളാവുന്ന പണിയാണല്ലോ എന്ന് കരുതി നടന്നപ്പോഴാണ്‍ അതിലും വലിയ ഒരു ടീം‍ കൊറ്റിയേ പോലെ ധ്യനത്തിലിരുന്ന് മീന്‍ പിടിക്കുന്നത് കണ്ടത്. താഴെ നോക്കിയേ ഇരിക്കണ ഇരിപ്പ് കണ്ടോ..:-)

പതിനായിരങ്ങള്‍ വിലയുള്ള ചൂണ്ടയും, മീന്‍ പിടിയ്ക്കനുള്ള ലൈസന്‍സും ഉള്ള ചേട്ടന്മാര്‍ മീന്‍ പിടിയ്ക്കണ കാ‍ണാന്‍ല്ലേ നമുക്ക് പറ്റൂ, അത് കൊണ്ട് വെറുതെ അവിടെ അധികം സമയം ചുറ്റിത്തിരിഞ്ഞ് കാറ്റ് കൊണ്ട് പനി പിടിപ്പിക്കാതെ ഞാ‍ന്‍ വീട്ടിലേക്ക് പോന്നു.

ജാമ്യം: കൊച്ചിയിലെ ഓപ്പറേഷന്‍ ചീനവല എതാണ്ട് 8-9 കൊല്ലം മുന്‍പ് കണ്ടതാണ്‍. മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ പറയണേ..എപ്പോ തിരുത്തി എന്ന് ചോദിച്ചാല്‍ മതി.:-)

Tuesday, May 08, 2007

ഹിരോഷിമ

ഹിരോഷിമ!
അധികം നിര്‍വചനങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ഏവരും അറിയുന്ന സ്ഥലം. സോ നേരിട്ട് കാര്യത്തിലേക്ക്, ഇവിടെ വന്ന നാള്‍ മുതല് ഉള്ള ഒരാഗ്രഹം ആയിരുന്നു ഹിരോഷിമ സന്ദറ്ശനം. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് കഴിഞ്ഞ ആഴ്ച്ച ഒരു പോക്ക് പോയി (ഒരുപ്പോക്ക്പോയി എന്നല്ലാ). അവിടെ നിന്നെടുത്ത ചില ചിത്രങ്ങള്‍ ഇവിടെ തൂക്കുന്നു.

ചിത്രം: 1 ആറ്റമിക് ബോംബ് ഡോം(Atomic Bomb Dome)
ഈ കെട്ടിടം 1945ല്‍ ബോംബ് വീഴുന്നത് വരെ ഒരു ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ ഹാള്‍ ആയിരുന്നു, അതിന്‍ ശേഷം ദേ മുകളില്‍ കാണുന്ന പോലെ... ഈ കെട്ടിടത്തിന്‍ ഏകദേശം 150 മീറ്റര്‍ മാറിയാണ്‍ എപ്പിക്ക് സെന്ററ് അഥവാ അണുബോംബ് പൊട്ടിയ സ്ഥലം. അണുബോംബ് സ്ഫോടനത്തിന്‍ ശേഷം ബാക്കി അവശേഷിച്ച ചുരുക്കം ചില കെട്ടിടങ്ങളില്‍ ഒന്നാണ്‍ ഇത്. അന്ന് അവശേഷിച്ച ഈ കെട്ടിടത്തിന്റെ രൂപം അതേപടി നിലനിര്‍ത്തി സ്മാരകമാക്കുകയാണ്‍ ചെയ്തത്.



ചിത്രം: 2 ആറ്റമിക് ബോംബ് ഡോമിന്‍ മുന്‍പിലൂടെ ഒഴുകുന്ന ഐയോയി നദി (Aioi River). ഒന്ന് കാതോര്‍ത്താല്‍ ഒരു പാട് ആത്മാക്കളുടെ നിലവിളി കേള്‍ക്കാം ഈ പുഴയുടെ മടിത്തട്ടില്‍ നിന്ന്. പൊള്ളിയടര്‍ന്ന ദേഹവും, ഉരുകിപ്പിടിച്ച വിരലുകളും, ചീറ്ത്ത തലയും, അടങ്ങാത്ത് ദാഹവുമായി നൂറ് കണക്കിന്‍ ജീവനുകള്‍ ചാടി മരിച്ച പുഴ! ഒന്ന് കണ്‍ചിമ്മി തുറക്കുന്നതിന്‍ മുന്‍പേ ഭസ്മമായവര്‍ എത്ര ഭാഗ്യവാന്മാര്‍, ഭാഗ്യവതികള്‍!



ചിത്രം:3 ഇത് ടിവിയിലും മറ്റും ഹിരോഷിമ ദിനത്തില്‍ കാണിക്കുന്ന സ്മാരകം. അന്ന് പൊലിഞ്ഞ ജീവനുകള്‍ക്ക് ആദരാജ്ഞലികള്‍ അറ്പ്പിക്കാന്‍ ഇന്നും ദിനം പ്രതി ആളുകളെത്തുന്നു. ചിത്രത്തില്‍ പിന്നിലായി ആറ്റമിക് ബോംബ് ഡോം കാണാം.

ചിത്രം: 4 ഇതും പ്രസിദ്ധമാണ്‍, അണുബോംബ് സ്ഫോടനത്തില്‍ നിലച്ച് പോയ വാച്ച് (സമയം 8:15). ഹിരോഷിമ മ്യൂസിയത്തില്‍ നിന്ന്.



ചിത്രം:5 ബോംബ് സ്ഫോടനം നടന്നതിന്റെ മാതൃക. ചുവന്ന ഗോളമാണ്‍ ബോംബ്. സ്ഫോടനത്തിന്‍ ശേഷമുള്ള ഹിരോഷിമയുടെ മണ്ണോട് മണ്ണായ രൂപമാണ്‍ കീഴെ...



ചിത്രം:6 പൊള്ളലേറ്റ് മരിച്ച ഒരു മനുഷ്യന്‍. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.


ചിത്രം:7 ദൃക്സാക്ഷികള്‍ ആരുടേയോ വാചകങ്ങള്‍!

തദ്ദേശീയരും വിദേശികളുമായ ഒട്ടേറെ സന്ദറ്ശകര്‍ അന്നുണ്ടായിരുന്നു. ജപ്പാന്‍കാരേക്കാളും അവിടം സന്ദറ്ശിച്ച് മനസ്സില്‍ ഒരു വിങ്ങലുമായി തിരിച്ച് പോകുന്നത് വിദേശികളാണെന്ന് തോന്നി. മ്യൂസിയത്തില്‍ ഓരോ വസ്തുക്കളും ചൂണ്ടിക്കാണിച്ച് ചിരിച്ച് കളിച്ച് കടന്ന് പോയ കുറച്ച് ജാപ്പനീസ് സ്കൂള്‍ കുട്ടികളോട് എനിക്കൊരല്‍പ്പം ഈറ്ഷ്യ തോന്നി...ഇവിടുത്തെ പുതിയ തലമുറയുടെ ഒരു പ്രശ്നമായി ഇത് ആരോ പറഞ്ഞതോറ്ക്കുന്നു, സറ്വ സുഖങ്ങളും പിറക്കുമ്പോഴേ അനുഭവിച്ച് വളരുന്ന അവറ്ക്ക് പഴയ കഷ്ടപ്പാടുകള്‍ മുത്തശ്ശിക്കഥ കേള്‍ക്കും പോലെ മാത്രം..അവര്‍ക്ക് മാക് ഫുഡും ഹാര്‍ലി ഡെവിസണും മതി..

അവിടെ കേട്ട ഒരു തമാശ:
കൂടെ ഉണ്ടായിരുന്ന ജപ്പാന്‍കാരന്‍ സുഹൃത്തിനോട്‌ കാഴ്ചകള്‍ കണ്ട ശേഷം ഞാന്‍ ചോദിച്ചു "അമേരിയ്ക്കക്കാര്‍ ആണല്ലോ ഈ ബോംബ്‌ ഇവിടെ ഇട്ടത്‌, ഇന്ന് ഇവിടം സന്ദര്‍ശിക്കാന്‍ കൂടുതല്‍ വരുന്നതും അവര്‍ തന്നെയാണല്ലോ തങ്കള്‍ക്കെന്ത്‌ തോന്നുന്നു?"
അല്‍പ്പ നേരം ആലോചിച്ച ശേഷം കക്ഷി പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു "അത്‌ അവര്‍ അന്ന് ടെസ്റ്റ്‌ ചെയ്യാന്‍ കൊണ്ട്‌ വന്നിട്ടതായിരുന്നു..അത്‌ കൊണ്ട്‌ സാരമില്ല!"

ജാമ്യം: വസ്തുതാപരമായ പിഴവുകള്‍ എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അറിവുള്ളവര്‍ സാദരം തിരുത്താന്‍ സഹായിക്കുക.

അപ്പോള്‍ മതാ നേ!!!!

Sunday, April 15, 2007

സാക്കുറക്കാഴ്ചകള്‍ -2007

അങ്ങനെ മഞ്ഞും തണുപ്പും ഒക്കെ പോയി. പയ്യെ പയ്യെ ചെടികള്‍ ഉണറ്ത്തെഴുന്നേറ്റു, പുല്‍നാമ്പുകള്‍ തലപൊക്കിത്തുടങ്ങി. പക്ഷേ ആകെ നരച്ച് കിടന്ന പകൃതിയില്‍ പച്ചപ്പെത്തും മുന്‍പേ മറ്റ് നിറങ്ങളുടെ ഉത്സവം തുടങ്ങിയിരുന്നു...ഇത് സാ‍ക്കുറ പൂക്കുന്ന കാലം !. കുറച്ച് സാക്കുറ ചിത്രങ്ങള്‍ ഇവിടെ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം തൂക്കുന്നു...

സാക്കുറയേക്കുറിച്ച് അല്‍പ്പം: സാക്കുറ എന്നാല്‍ ചെറി ബ്ലോസ്സം; ചെറി മരങ്ങള്‍ക്ക് പറയുന്ന ജാപ്പനീസ് പേരാണ്‍. വസന്തത്തിന്റെ വരവറിയിക്കുന്ന സാക്കുറ മരങ്ങള്‍, ഇലകള്‍ വരും മുന്‍പേ മുഴുവന്‍ പൂത്തുലഞ്ഞ് മനോഹരമായ ഒരു ദൃശ്യവിരുന്നൊരുക്കുന്നു. നമ്മുടെ നാട്ടില്‍ കൊന്നമരം പൂക്കുന്ന പോലെ. സാക്കുറ പൂത്താല്‍ ജാപ്പനിലുള്ളവര്‍ സാക്കുറ മരങ്ങളുടെ കീഴില്‍ സുഹൃത്തുക്കളും, കുടുംബാഗംങ്ങളുമായി വന്ന് ജാപ്പനീസ്‌ മദ്യമായ "സാക്കെ" ഒക്കെ കുടിച്ച്‌ പൂക്കളുടെ ഭംഗി ഒക്കെ ആസ്വദിച്ച്‌ മടങ്ങും. ഇത്തരത്തില്‍ നടത്തുന്ന പാര്‍ട്ടിയുടെ പേരാണ്‌ "ഹനാമി പാര്‍ട്ടി".സാക്കുറകള്‍ കാഴ്ചവിരുന്നൊരുക്കുന്ന ഈ സമയം ജപ്പാനു വെളിയില്‍ നിന്നും അനേകം സഞ്ചാരികള്‍ ഇതു കാണാന്‍ എത്തിച്ചേരാറുണ്ട്‌. ഒരാഴ്ച മാത്രമാണ്‌ സാക്കുറകള്‍ പൂത്തുനില്‍ക്കുക. ഇവിടെ തെക്ക്‌ മുതല്‍ വടക്ക്‌ വരെ കാലവസ്ഥാ വ്യതിയാനം അനുസരിച്ച്‌ മാര്‍ച്ച്‌ പകുതി മുതല്‍ മെയ്‌ ആദ്യവാരം വരെയാണ്‌ സാക്കുറ പൂക്കുന്ന കാലം.



ചിത്രം 1: പിങ്ക് പൂക്കളുള്ള സാക്കുറ മരങ്ങള്‍. സുവ തടാകതീരത്ത് നിന്നുള്ള കാഴ്ച്.


ചിത്രം 2: പിങ്ക് സാക്കുറ പൂക്കള്‍ അടുത്ത് നിന്നുള്ള കാഴ്ച. തലേന്ന് രാത്രി മഴ ചാറിയതിനല്‍ പൂക്കള്‍ അല്‍പ്പം നനഞ്ഞൊട്ടിയാണ്‍ നില്‍പ്പ്.


ചിത്രം 3: വെള്ളപ്പൂക്കളുള്ള സാക്കുറ മരങ്ങള്‍.


ചിത്രം 4: വെള്ളപ്പൂക്കള്‍ ക്ലോസപ്പ്.


ചിത്രം 5: തടാകതീരത്ത് നിന്നുള്ള ദൃശ്യം.


ചിത്രം 6: തടാകതീരത്ത് നിന്നുള്ള ദൃശ്യം.


ചിത്രം 7: ഒരു ജാപ്പനീസ് കാസില്‍


ചിത്രം 8: ചുമ്മാ ക്ലിക്കിയത്.


ചിത്രം 9: കാ‍സിലിന്റെ മുന് വശത്ത് നീന്തിനടക്കുന്ന ഒരു സുന്ദരി. ഇവളുട പേരും സാക്കുറ!!!

മനോഹരമായ കാഴ്ചകള്‍ സമ്മാനിച്ച് ഇക്കൊല്ലത്തെ സാക്കുറ സീസണ്‍ അവസാനിച്ചു.ഇനി അടുത്ത വറ്ഷം കാണും വരെ സയോനര....

Tuesday, January 09, 2007

ചില ചൂടന്‍ ചിത്രങ്ങള്‍

തലക്കെട്ട് കണ്ട് സംശയിച്ച്, സംശയിച്ച് വന്നവരും, ഓടിവന്നവരും, പതുങ്ങി വന്നവരും എല്ലാം ഇപ്പൊ എന്നെ തലയില്‍ കൈ വച്ച് പ്രാകും. എനിക്കറിയാം, എന്നലും സത്യല്ലേ എഴുതാന്‍ പറ്റൂ. ചൂട് ദോശ, ചൂട് ചായ എന്ന പോലെ നല്ല ചൂടന്‍ പടങ്ങള്‍ തന്നെയാ എന്ന് വച്ചാ, ഇപ്പോ അതാ‍യത് ഇന്നലെ എടുത്ത് ഇന്ന് ചൂടാക്കിയ ചിത്രങ്ങള്‍.

ഈ വറ്ഷത്തെ മഞ്ഞ് വീഴ്ച പൂറ്വാധികം ഭംഗിയായിത്തന്നെ ഇവിടെ ആരംഭിച്ചു. രണ്ടേ രണ്ട് ദിവസം കൊണ്ട് തന്നെ സകലയിടവും വൈയിറ്റ് വാഷ് ചെയ്ത് ഭംഗിയാക്കി. അതു കണ്ട്പ്പോള്‍ ഞാന്‍ എന്റെ സെമി പുട്ടു കുറ്റിയുമായി ഒന്ന് കറങ്ങി. അപ്പോള്‍ കിട്ടിയ ചില ചിത്രങ്ങള്‍ ഇവിടേ തൂക്കുന്നു.


വീടിന്‍ പുറത്തിറങ്ങി ആദ്യം തന്നെ കണ്ട കാഴ്ച എന്റെ നെഞ്ച് തകറ്ത്തു...എന്റെ ഹാറ്ലി ഡേവിഡ്സണ്‍ (ജിതെന്‍ഷാ എന്ന് ചിലര്‍ പറയും:-)) ...സാന്താക്ലോസിനെ പോലെ..വെള്ളത്താടിയും മീശയുമായി ഇരിയ്ക്കുന്നു...



കുമുകുമാന്ന് വീഴുന്ന മഞ്ഞത്ത് ആപ്പിള്‍ തോട്ടത്തിലെ പണിസാധനങ്ങള്‍ വയ്ക്കുന്ന ചെറിയ പുര വെള്ളത്തൊപ്പിയുമായി ..



ഇതാണ്‍ ഈ തീയില്‍ കുരുത്തത് , തീയില്‍ കുരുത്തത് എന്ന് പറയുന്നത്. യെവന്‍ മഞ്ഞില്‍ കുരുത്തതണെന്ന് പറയാം. മഞ്ഞ് പെയ്യുമ്പോള്‍ ചുമ്മാ നിലാവത്തെ കോഴിയെ പോലെ...



ഇതും തീയില്‍ കുരുത്തത് തന്നെ മഞ്ഞു പെയ്ത് ഐസ്ഫ്രൂട്ട് പോലെയായ ഒരു ആപ്പിള്‍ എങ്ങനേയോ കണ്ട് പിടിച്ച് ലഞ്ച് അടിയ്ക്കുന്ന ഒരു പക്ഷി.



മാനം തെളിഞ്ഞേ വന്നാല്‍ ...ഒന്നാന്തരം ഒരു നെല്‍പ്പാടം ആയിരുന്നു കെടക്കണ കെടപ്പ് കണ്ടോ...



ക്രാ..ക്രാ‍ാ..ഇതാണ്‍ ഡി റ്റി എസ് സൌണ്ടില്‍ കരയുന്ന ജപ്പാന്‍ കാക്ക. എല്ലാം വെള്ളയായപ്പോള്‍ താന്‍ മാത്രം കറുത്തതായല്ലോ എന്നോറ്ത്ത് പാവം വിഷമിച്ചിരിയ്ക്കുന്നു.



അക്കരെപ്പച്ച ഇക്കരെപ്പച്ച അല്ല..അക്കരെ വെള്ള ഇക്കരെയും വെള്ള.!



നിറയെ ആപ്പിളുകള് കായ്ച്ച് കിടന്നിരുന്ന എന്റെ, ന്ന്വച്ചാല്‍ എന്റെ അപ്പാറ്ട്ട്മെന്റിന്റെ അടുത്തുള്ള ഒരു ആപ്പിള്‍ത്തോട്ടം കരിഞ്ഞുണങ്ങി മഞ്ഞ് പുതച്ച് ഉറങ്ങുന്നു.



ഒരു സവാരി ബോട്ട് മഞ്ഞ് നിറച്ച കുട്ട പോലെ..



ചൂടന്‍ പടം എന്നൊക്കെ ഞാന്‍ പറഞ്ഞ് പറ്റിച്ചതല്ലേ ആരും പിണങ്ങേണ്ട..ദേ ഈ ഐസ്സ്റ്റിക്ക് എടുത്തോളൂ..


ഹാവൂ ഇത്രയും പടമൊക്കെ എടുത്തപ്പോഴേയ്ക്കും വെയില്‍ കാരണം എനിക്ക് കണ്ണ് കാണാ‍ന്‍ പറ്റാതായി, വിശപ്പും ഉണ്ടായിരുന്നേ. മഞ്ഞിന്റെ പുറത്ത് തെന്നിത്തെറിച്ച് നടന്ന് ഫോട്ടോ എടുക്കുന്ന എന്നെ കണ്ട് മഞ്ഞ് നീക്കം ചെയ്ത് കൊണ്ടിരുന്ന ഒന്ന് രണ്ട് ചേട്ടന്മാര്‍ "ഇവനിത് എന്തിന്റെ കേടാ..യെവന്‍ നമുക്ക് പണി ഉണ്ടാക്കും" എന്ന രീതിയില്‍ എന്നെ നോക്കി. അതോടെ ഫോട്ടോ പിടുത്തം നിറ്ത്തി പയ്യെ ഞാന്‍ കൂടണഞ്ഞു. ശുഭം!

Monday, October 23, 2006

ജപ്പാനിലെ വെള്ളപ്പൊക്കം

കഴിഞ്ഞ മഴക്കാലത്ത് എന്റെ അപ്പാറ്ട്ട്മെന്റിന്റെ ചുറ്റും ഒരു ദിവസം ചെറുതായി വെള്ളം കയറി, നാട്ടിലെ സ്ഥിതിയ്ക്ക് ഇതു ചെറിയ ഒരു വെള്ളക്കെട്ട്, പക്ഷേ ഇവിടെ ജപ്പാന്‍കാറ്ക്ക് അത് വലിയ ഒരു സംഭവമായി. ഹെലികോപ്റ്ററും മറ്റും കൊണ്ട് വന്ന് നല്ല മേളം ആയിരുന്നു. ഫോട്ടോ എടുക്കാന്‍ പോയ എന്നെ പല സ്ഥലത്തും ഇവിടുത്തെ വാളണ്ടിയേഴ്സ് തടഞ്ഞു. പിന്നെ അതിലെ ഇതിലെ ഒക്കെ പമ്മി നടന്ന് ക്ലിക്കിയ ചില പടങ്ങള്‍ ഇവിടെ ഇടുന്നു. കൊച്ചിയിലെ വെള്ളക്കെട്ട് കണ്ട് ശീലിച്ച ആ പച്ചാളം എങ്ങാനും ഇത് കണ്ടാല്‍ ഇതാണോ വെള്ളപ്പൊക്കം എന്നു ചോദിച്ച് ഇപ്പോ ചിരിക്കാന്‍ തുടങ്ങും...


ഒരു അപ്പൂപ്പന്‍ ദുരിത മേഖലയില്‍ നിരീക്ഷണം നടത്തുന്നു.



മലമുകളില്‍ നിന്ന് വരുന്ന പുഴയുടെ ഒരു കൈവഴി



ഞാന്‍ നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ കാറ് ഷെഡില്‍ കയറ്റി ഇടാന്‍


മലമുകളില്‍ നിന്ന് വെള്ളത്തില്‍ ഒലിച്ചു വന്ന അമൂല്യവസ്തുക്കള്‍


തടാകത്തിലേയ്ക്കുള്ള നടപ്പാലം


ഇന്നത്തെ ആപ്പിസില്‍ പോക്ക് സ്വാഹാ...!


ഹെലിക്കോപ്റ്റര്‍ അഭ്യാസം



ഒരു വിദൂര ദൃശ്യം

നിറയെ പറ്വതങ്ങള്‍ അതിന്റെ ഒരു താഴ്വാരത്ത് ഒരു വലിയ തടാകത്തിന്റെ തീരത്തുള്ള ഒരു ചെറു പട്ടണത്തില്‍ ഞാന്‍ ഇവിടുത്തെ ഒരേയൊരു ഇന്ത്യാക്കാരനായി സസുഖം വാഴുന്നു...
ഇവിടെ വേനല്‍ക്കാലം എന്ന പരിപാടി ഇല്ല എന്ന് പറയാം പരമാവധി 28 ഡിഗ്രി ചൂട്‌ വരും. മഞ്ഞു കാലം -15 വരെ കിട്ടും.മലകള്‍ക്കു നടുവിലുള്ള പ്രദേശമായതിനാല്‍ പെട്ടെന്ന് മഴ പെയ്യും അങ്ങനെ പെയ്ത ഒരു മഴയാണ്‌ ഇവിടെ വെള്ളപ്പൊക്കം ഉണ്ടാക്കിയത്‌.

Saturday, October 14, 2006

ജയ് ജവാന്‍

കൈത്തോടുകള്‍, പാടങ്ങള്‍, അമ്പലക്കുളം,പൊട്ടക്കിണറുകള്‍,ഇഞ്ചക്കാടുകള്‍,,സര്‍പ്പക്കാവുകള്‍, ഗതകാല പ്രൗഢസ്മരണകള്‍ അയവിറക്കുന്ന രണ്ട്‌ അമ്പലങ്ങള്‍, ഒന്നു രണ്ടു ചായക്കടകള്‍, രാത്രികളെ സംഗീതസാന്ദ്രമാക്കുന്ന മാക്രികളുടെ കരച്ചില്‍,പന്തംകൊളുത്തി പ്രകടനങ്ങള്‍.. എന്റെ ബാല്യത്തിലെ എന്റെ നാടിനെ കുറിച്ചുള്ള പൊട്ടും
തരിയുമായുള്ള ഓര്‍മകളാണ്‌ ഇതൊക്കെ..വികസനം , പുരോഗമനം തുടങ്ങിയ വാക്കുകള്‍ കേള്‍ക്കാന്‍ തുടങ്ങിയതോടെ മുന്‍പേ പറഞ്ഞ പലതും നാട്ടില്‍ നിന്നു അപ്രത്യക്ഷമായിതുടങ്ങിയിരുന്നു...
ഇന്നു മേല്‍പ്പറഞ്ഞ എന്റെ ഓര്‍മ്മകളിലെ രണ്ട്‌ അമ്പലങ്ങള്‍ മാത്രമാണ്‌ നാട്ടില്‍ ആകെ അവശേഷിക്കുന്നത്‌. കൈത്തോടും പാടവും നികത്തി റബര്‍ വച്ചു, അമ്പലക്കുളം ഇടിഞ്ഞു നിരന്ന് ഒരു ചവറുകൂനയായി, ഇഞ്ചക്കാടൊക്കെ കത്തിച്ചു കളഞ്ഞ്‌ അവിടെ പുതിയ വീടുകള്‍ വന്നു, അഭയാര്‍ത്ഥികളെ ക്യമ്പുകളിലേക്കു കൊണ്ടു പോകും പോലെ സര്‍പ്പങ്ങളെ കൂട്ടത്തൊടെ ലോറിയില്‍ കയറ്റി മണ്ണാര്‍ശാലയിലേക്ക്‌ പാക്ക്‌ ചെയ്തു, ചായക്കടകള്‍ ബേക്കറി-കൂള്‍ബാറുകള്‍ക്കു വഴിമാറി,മാക്രികളുടെ സ്ഥാനം റബര്‍ത്തോട്ടങ്ങളിലെ ചീവീടുകള്‍ കയ്യടക്കി, പന്തംകൊളുത്തി പ്രകടനമെന്ന ആ കലാരൂപം മണ്‍മറഞ്ഞു...കാലക്രമത്തില്‍ ഇങ്ങനെ ചുറ്റുപാടുമുള്ള പലതിനേയും മാറ്റാനും, നിശേഷം തുടച്ചു നീക്കാനും നമുക്ക്‌ കഴിഞ്ഞേക്കാം പക്ഷേ ചില കാര്യങ്ങള്‍, നമ്മുടെ മനസില്‍ വരച്ചു ചേര്‍ത്ത ചില വിശ്വാസങ്ങളും, പഴംകഥകളും..നമ്മളെത്ര മാറി എന്നു പറഞ്ഞാലും അതൊന്നും നമ്മുടെ മനസില്‍ നിന്ന് അങ്ങനെ പെട്ടെന്നു മാറ്റാന്‍ കഴിയില്ല എന്നു തോന്നുന്നു...പ്രത്യേകിച്ചും വിശ്വാസങ്ങളെ വെല്ലുന്ന അന്ധവിശ്വാസങ്ങള്‍.പക്ഷേ ചിലതൊക്കെ സത്യമാകുമ്പോള്‍ വിശ്വസിക്കാതെ തരമില്ലല്ലോ...! അല്ലേ..?

ധാരാളം സ്വത്തും, സമ്പത്തും ഉണ്ടായിരുന്ന അമ്പലമായിരുന്നു നാട്ടിലെ നരസിംഹസ്വാമിക്ഷേത്രം.പില്‍ക്കാലത്ത്‌ അതു ചുരുങ്ങി,ചുരുങ്ങി, അമ്പലത്തിനു ചുറ്റും പുറവുമായി മൂന്നേക്കറോളം വരുന്ന ദേവസ്വം ഭൂമിയില്‍ ഒതുങ്ങി. അമ്പലം വിഴുങ്ങികളുടെ കൈകളില്‍ നിന്ന് തക്കസമയത്ത്‌ നാട്ടുകാരുടെ ട്രസ്റ്റ്‌ അമ്പലം എറ്റെടുത്തതു കൊണ്ടു മാത്രം അത്രയും ഭൂമി ബാക്കിയായി. ഇല്ലായിരുന്നെങ്കില്‍ സാക്ഷാല്‍ നരസിംഹമാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല ഈ വിഴുങ്ങികള്‍ ശ്രീകോവിലിനുള്ളില്‍ കയറി പുള്ളിയുടെ വിരല്‍ പിടിച്ചു സ്റ്റാമ്പ്‌ പേപ്പറില്‍ പതിച്ചു അതും അടിച്ചു മാറ്റിയേനെ.

ജീര്‍ണിച്ചു വീഴാറായ ഒരു രണ്ടുനില മാളിക, അതിന്റെ തൊട്ടു പിറകിലായി പണ്ടുകാലത്തെങ്ങോ മാളികയിലേക്കു വെള്ളം എടുത്തിരുന്ന, കാലങ്ങളായി ഉപയോഗിക്കാതെ കാടു പിടിച്ചു കിടക്കുന്ന ഒരു പൊട്ടക്കിണറും അതിനെ ചുറ്റിപ്പറ്റി ജീവിയ്ക്കുന്ന രണ്ട്‌ രക്ഷസ്‌, ഒരു മാടന്‍, ഒരു അറുകൊല, പിന്നെ പണ്ടെന്നോ ആ കിണറ്റില്‍ വീണു തട്ടിപ്പോയ ഒരു കഴകക്കാരന്‍ നമ്പീശന്റെ ആത്മാവ്‌, അടുത്തകാലത്ത്‌ നട്ടു പിടിപ്പിച്ച കുറച്ചു റബ്ബര്‍ മരങ്ങള്‍ ഇത്രയും പേരാണ്‌ ഈ മൂന്നേക്കറിന്റെ അവകാശികള്‍.

അമ്പലപ്പറമ്പിനോട്‌ ചേര്‍ന്ന് പണ്ടു ഒരു നമ്പൂരി കുടുംബം താമസിച്ചിരുന്ന വട്ടക്കായ്ട്ടു മഠം എന്നു വിളിക്കുന്ന ഒരു പ്രേതഭൂമിയുണ്ട്‌. ആ മനക്കാര്‍ കുലം മുടിഞ്ഞു നശിക്കുകയായിരുന്നത്രേ... ദൂരെയെവിടയോ ഉള്ള, ആ കുടുംബത്തിലെ എതോ അകന്ന ബന്ധത്തില്‍ പെട്ട ഒരു നമ്പൂതിരിയുടെ പേരില്‍ ആയിരുന്നു ആ സ്ഥലം. പ്രത്യേകിച്ചു ആദായമൊന്നും ആ പറമ്പില്‍ നിന്ന് ഇല്ലാത്തതിനാല്‍ അവരാരും ഇങ്ങോട്ട്‌ വരാറില്ലായിരുന്നു. എനിക്കു ഓര്‍മയുള്ളപ്പോള്‍ ആ പറമ്പില്‍ നിറയെ കാടും പടലും,പണ്ടെന്നോ പൊളിഞ്ഞു വീണ മനയുടെ കുറച്ച്‌ അവശേഷിപ്പുകളും മാത്രമായിരുന്നു. ശാപം കിട്ടിയ ഭൂമിയായി ഞങ്ങളുടെ നാട്ടുകാര്‍ അതിനെ കരുതിയിരുന്നു. ആരും ആ പറമ്പില്‍ അങ്ങനെ കയറി നടക്കാറില്ലയിരുന്നു. ചുരുക്കത്തില്‍ നമ്പീശനും ഫ്രെണ്ട്സിനും എല്ലാ വെള്ളിയാഴ്ച്ചയും രാത്രി സ്മാള്‍ അടിച്ചു പാട്ടു പാടി വാളുവച്ചു അര്‍മ്മാദിയ്ക്കാന്‍ ഈ പറമ്പ്‌ നാട്ടുകാര്‍ വിട്ട്‌ കൊടുത്തു.


അങ്ങനെയിരിക്കെ ഒരു നാള്‍ ഈ വട്ടയ്ക്കാട്ടുമഠം വാങ്ങാനും, അവിടെ വീടു പണിയാനും ഒരു ചുള്ളന്‍ നാട്ടില്‍ വന്നു. പേര്‌ ഭാസ്ക്കരന്‍ (എക്സ്‌ മിലിട്ടറി). ഭാര്യ ഓമന, ഒറ്റ മകന്‍ മണിക്കുട്ടന്‍ എന്നു വിളിക്കുന്ന സന്തോഷും ചേര്‍ന്നാല്‍ അവരുടെ സന്തുഷ്ടകുടുംബമായി. ഭാസ്ക്കരേട്ടന്‍ ആളു നീറ്റാണ്‌,കുടുംബസ്നേഹിയാണ്‌, മദ്യപിക്കില്ല, യാതോരു അലമ്പുമില്ലാത്ത മനുഷ്യന്‍. പട്ടാളക്കാരുടെ സ്ഥിരം വെപ്പണ്‍ ആയ ലാത്തിയടി മാത്രമാണ്‌
ഇത്തിരി കുഴപ്പമായുള്ളത്‌. ഭാസ്ക്കരേട്ടനെ മുന്‍പില്‍ച്ചെന്ന് പെട്ടാല്‍ പിന്നെ അതിര്‍ത്തിയിലെ പത്തിരുപത്‌ പാക്കിസ്ഥാന്‍ പട്ടാളക്കാര്‍ക്കൊപ്പം നമ്മളും അരമണിക്കൂറിനകം പിടഞ്ഞു മരിക്കും. പക്ഷേ നാട്ടുകാര്‍ക്കിടയില്‍ ഭാസ്ക്കരേട്ടന്‍ പെട്ടെന്നു താരമായി മാറി. ഇറാക്കില്‍ പത്തു സെന്റ്‌ സ്ഥലം പത്തു ലക്ഷം രൂപയ്ക്കു വേണോ അതോ വട്ടക്കായ്ട്ടുമഠം ഫ്രീയായി വേണോ എന്നു ചോദിച്ചാല്‍ ഇറാക്കിലെ 10 സെന്റ്‌ മതി എന്നു പറയുന്ന ധീരന്മാരും, വിപ്ലവകാരികളും ഉള്ള ഞങ്ങടെ നാട്ടില്‍ കക്ഷി പിന്നെ എങ്ങനെ ഹിറ്റാകാതിരിക്കും. നാട്ടുകാരുടെ എല്ല വിധ ഉപദേശങ്ങളേയും അന്ധവിശ്വാസങ്ങള്‍ എന്നു തള്ളി പറഞ്ഞു അല്‍പ്പ നാളുകള്‍ക്കകം ഭാസ്ക്കരേട്ടന്‍ വട്ടയ്ക്കാട്ടു മഠത്തില്‍ പുതിയ വീട്‌ പണിതു താമസം തുടങ്ങി.

മണിക്കുട്ടനെ ഒരു ഐ ഏ എസു കാരന്‍ അല്ലെങ്കില്‍ കുറഞ്ഞത്‌ ഒരു ഐ പീ എസ്സുകാരന്‍ ആക്കണമെന്നായിരുന്നു ഭാസ്ക്കരേട്ടന്റെ ജീവിതാഭിലാഷം. ഐ ഏ എസ്സിനു അത്ര പറ്റില്ലെങ്കിലും ഐ പീ എസ്സിനു പറ്റിയ ഒരു മുട്ടനായിരുന്നു മണിക്കുട്ടന്‍. താമസം തുടങ്ങി മൂന്നം ദിവസം വിഷുവിനോ മറ്റോ വാങ്ങിയ പടക്കം നാടന്‍ ബോംബു മുഴുപ്പില്‍
കൂട്ടിക്കെട്ടി മാളികയുടെ പുറകിലുള്ള പൊട്ടക്കിണറില്‍ എറിഞ്ഞു പൊട്ടിച്ചു, നാട്ടുകാരുടേയും, ഉച്ചയൂണും കഴിഞ്ഞു കൊത്തങ്കല്ലു കളിച്ചു രസിച്ചിരുന്ന രക്ഷസിന്റേയും ചാത്തന്റേയും നമ്പീശന്റെയും അന്തക്രാണം കത്തിച്ച മിടുക്കനായിരുന്നു... എട്ടാം ക്ലാസ്സില്‍ സെക്കന്റിയറിനു പഠിയ്ക്കുന്ന അവന്റെ ഐ ഏ എസ്‌, ഇത്തിരി അതിമോഹമല്ലെ എന്നു സ്കൂളിലെ സാറ്‌മ്മാര്‌ ഭാസ്ക്കരേട്ടനെ വിളിച്ചു ഇടയ്ക്കിടയ്ക്കു ചോദിയ്ക്കാറുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പ്രോഗ്രസ്സ്‌ റിപ്പോര്‍ട്ടുമായി വരുന്ന മണിക്കുട്ടനോട്‌ അതിര്‍ത്തി നുഴഞ്ഞു കയറി വരുന്ന ഭീകരരോടെന്ന പോലെ ഭാസ്കരേട്ടന്‍ പെരുമാറി.

ഭാസ്ക്കരേട്ടന്റെ പുതിയ വീട്ടിലെ ആദ്യത്തെ ഓണവും കടന്നു പോയി.ഓമനപ്പുത്രന്‍ ഇപ്രാവശ്യമെങ്കിലും എല്ലാ വിഷയങ്ങളും ജയിക്കാന്‍ വേണ്ടി ഓമനമമ്മി അമ്പലത്തില്‍ നേര്‍ന്ന വെടിവഴിപാടിന്റെ ഒച്ച കേട്ടാണ്‌ അതിര്‍ത്തിയിലെ ഓര്‍മ്മകളുമായി അന്നും ഭാസ്കരേട്ടന്‍ ഞെട്ടി ഉണര്‍ന്നത്‌. പതിവു ലൊട്ടിലൊടുക്കു പരിപാടികളും, കൃഷിഭവനില്‍ പോക്കും കഴിഞ്ഞു വീട്ടില്‍ വന്ന് ഊണു കഴിച്ചു നേരെ പശുവിനു പുല്ലരിയാന്‍ അമ്പലപ്പറമ്പിലേക്കു കേറി. കാടു പിടിച്ചു കിടക്കുന്ന പൊട്ടക്കിണറിന്റെ അരികില്‍ ഓരോ മനോവിചാരങ്ങളില്‍ മുഴുകി ഭാസ്കരേട്ടന്‍ പുല്ലരിയുകയായിരുന്നു..

ഉച്ച സമയം...
ചുറ്റും നിശബ്ദം..കാറ്റു പോലും വീശുന്നില്ല...
ഒരു മനുഷ്യക്കുഞ്ഞു പോലും ആ പരിസരത്തില്ല...
പെട്ടെന്ന് തന്റെ അരികില്‍ ഒരു ഇലവീണ പോലെ ഭാസ്ക്കരേട്ടന്‌ തോന്നി.. തിരിഞ്ഞു നോക്കി...
ഇലയല്ല..വേറെ എന്തോ..ഭാസ്ക്കരേട്ടന്‍ അരിവാളു കൊണ്ടു അതു തോണ്ടിയെടുത്തു. ഒരു മീന്‍മുള്ള്‌..! ഭാസ്ക്കരേട്ടന്‌ ചെറുതായി ഒന്നു ചങ്കിടിച്ചു... ആരും കയറാത്ത ഈ കാടു പിടിച്ചിടത്ത്‌ മീന്‍മുള്ളോ..? അതും ഇപ്പോ മുകളിന്നു വീഴാന്‍...ഇനി എല്ലാരും പറയണ പോലെ എന്തെങ്കിലും ...? പേടീണ്ടായിട്ടൊന്നുമല്ല എങ്കിലും.. അരിഞ്ഞ പുല്ലും എടുത്തു സ്കൂട്ടാവുന്നതയിരിക്കും ബുദ്ധി എന്നു ഭാസ്ക്കരേട്ടനു തോന്നി. പെട്ടെന്ന് ഭാസ്ക്കരേട്ടന്റെ ജവാന്‍ ബുദ്ധി ഉണര്‍ന്നു. ഛായ്‌.. ഭൂതം, പ്രേതം, കുന്തം , കൊടചക്രം, മാങ്ങാത്തൊലി..പാക്കരാ ഇതു വല്ല കാക്കയും കൊണ്ടിട്ടതായിരിക്കും..ഛേ.. വെറുതേ ഓരോന്ന് ആലോചിച്ച്‌...ഹും..നമ്മളോടാ കളി... ഭാസ്ക്കരേട്ടന്‍ മീന്‍മുള്ളു പൊട്ടക്കിണറ്റിലേക്ക്‌ വലിച്ചെറിഞ്ഞു...മുള്ള്‌ എവിടെന്നാ വന്നത്‌ എന്നറിയാന്‍ മുകളിലോട്ടു നോക്കി...

* * *

ഉച്ചകഴിഞ്ഞു തനിക്കു ഫുഡ്ഡ്‌ വാങ്ങാന്‍ പോയ ജവാനെ നാല്‌ മണി കഴിഞ്ഞിട്ടും കാണുന്നില്ലാ എന്നു കറമ്പിപശു നാലു വട്ടം അമറിയപ്പോഴാണ്‌ മനോരമ വായിച്ചു ടെന്‍ഷന്‍ അടിച്ചിരുന്ന ഓമനചേച്ചിയ്ക്കു ശരിയ്ക്കും ടെന്‍ഷന്‍ ആയത്‌. ശരിയാണല്ലോ.. "ഇതിപ്പോ ഒരു ലോറി പുല്ലു കൊണ്ടുവരാനുള്ള സമയമായി...അങ്ങേര്‍ക്ക്‌ ആരെയെങ്കിലും കൊല്ലാന്‍ കിട്ടിക്കാണും" എന്നു പിറുപിറുത്തു കൊണ്ടു ഓമനേച്ചി മുറ്റത്തോട്ടിറങ്ങി നീട്ടി വിളിച്ചു..."ഫാസ്ക്കരേട്ടാ...."

"പാക്കരന്‍ ബോധോല്ലാതെ കെടക്ക്വാരുന്നു, ദേ ഇപ്പൊ എടുത്തോണ്ട്‌ വന്നോള്ളൂ" മുറ്റത്തു കൂടിയവരോട്‌ പാറുവമ്മ വിശദീകരിച്ചു. അകത്തു നിന്നു ഓമനേച്ചിയുടെ കരച്ചിലും അതിലും ബാസ്സില്‍ വീടിന്റെ പുറകീന്നു കറമ്പിപശുവിന്റെ കരച്ചിലും കേള്‍ക്കാം. പച്ചവെള്ളം ചൂടുവെള്ളം മുതലായവ മാറി മാറി തളിച്ചും, കൈകാലുകല്‍ തിരുമ്മിയും, ഓമനേച്ചിയുടെ നെഞ്ചത്തടിയുടെ സൗണ്ട്‌ കേട്ടും അരമണിക്കൂര്‍ കൊണ്ട്‌ ഭാസ്ക്കരേട്ടന്‌ ബോധം വന്നു. "അല്ലേല്ലും ദൈര്യം ഉള്ളോര്‍ക്കു ബോധം പോയാല്‌ വരാന്‍ ഇത്തിരി സമയെടുക്കും". പാറുവമ്മ ഒരു നെടുവീര്‍പ്പോടെ താടിയ്ക്കു കൈ കൊടുത്ത്‌ പറഞ്ഞു. അല്‍പ്പനേരം കഴിഞ്ഞ്‌ ഭാസ്ക്കരേട്ടന്‍ നടന്ന സംഭവങ്ങള്‍ ഓരോന്നായി വിശദീകരിച്ചു, മീന്‍മുള്ള്‌ കണ്ടതും ,കിണറ്റിലിട്ടതും,അതു കഴിഞ്ഞു മുകളിലോട്ടു നോക്കിയതും ....


മുകളിലേക്കു നോക്കിയ ഭാസ്ക്കരേട്ടന്‍ കണ്ട കാഴ്ച്ച ഏതു ജവാന്റെയും സെന്റര്‍വാല്‍വിന്‌ ലീക്ക്‌ ഉണ്ടാക്കുന്നതായിരുന്നു. കിണറിനോടു ചേര്‍ന്നുള്ള മാളികയുടെ മുകളിലത്തെ നിലയിലെ ദ്രവിച്ചു പഴകിയ ജനല്‍പ്പാളി ഒരെണ്ണം പതിയെ തുറന്നു വന്നു.. അതു കണ്ട ഭാസ്ക്കരേട്ടന്റെ മേലാകെ പൂത്തു കയറി...ഒരു കൈപ്പത്തി തുറന്ന ജനല്‍പ്പാളിയുടെ പഴുതിലൂടെ ദൃശ്യമായി..സര്‍വ്വശക്തിയുമെടുത്ത്‌ ഭാസ്ക്കരേട്ടന്‍ ഒന്നു അലറി..സൈക്കളിന്റെ വാല്‍വ്റ്റ്യൂബ്‌ ഊരിയ പോലേ ഹൈ് പ്രഷറില്‍ കുറച്ചു എയര്‍ അല്ലാതെ മറ്റൊന്നും പുറത്തേയ്ക്കു വന്നില്ല... അടുത്ത നിമിഷം ഒരു കുടന്ന വെള്ളം ആ കയ്യില്‍ നിന്നും ഭാസ്ക്കരേട്ടന്റെ തല വഴി വീണു...ബ്ലക്‌..പണ്ടത്തെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ടീവി ഓഫാകുന്ന പോലെ ഭാസ്ക്കരേട്ടന്റെ തലയില്‍ ഒരു ഫ്ലാഷും ശബ്ദവും മിന്നിമറഞ്ഞു..ആ ധീരജവാന്റെ ഫ്യൂസു പോയി...

മീന്‍മുള്ളിട്ടു ആദ്യം ടെസ്റ്റ്‌ ചെയ്തതു മാടനാണെന്നും പിന്നെ മീന്‍മുള്ള്‌ കിണറ്റിലിട്ടപ്പോള്‍ മുകളീന്നു വെള്ളം തളിച്ചത്‌ ചെറുക്കന്‍ പടക്കം പൊട്ടിച്ചപ്പഴേ കണ്ട്രോള്‍ പോയ നമ്പീശനാണെന്നും പാറുവമ്മ നാട്ടുകാര്‍ക്ക്‌ എക്സ്‌പ്ലെയിന്‍ ചെയ്തു. ആ വെള്ളം വീണാല്‍ ചൊറി വരും, വസൂരി വരും, കുഷ്ഠം വരും , നമ്പീശന്‍ എസ്‌ എസ്‌ എല്‍ സി പാസ്സായിട്ടാണോ കിണറ്റില്‍ വീണത്‌ എന്നിങ്ങനെ നിരവധി ഇന്റര്‍നാഷണല്‍ സംശയങ്ങളും, അനുമാനങ്ങളും പരസ്പ്പരം ചോദിച്ചും പറഞ്ഞും നാട്ടുകാര്‍ പല വഴി പിരിഞ്ഞു. എന്തായാലും അന്നു സന്ധയായപ്പോഴേക്കും ഭാസ്ക്കരേട്ടനെ തുള്ളി വിറച്ചു പനിച്ചു തുടങ്ങി....

രണ്ട്‌ ദിവസം പനിച്ചു കിടന്ന ഭാസ്ക്കരേട്ടന്‍ മൂന്നാം പക്കം രാവിലെ ആദ്യത്തെ ബസ്‌ പിടിച്ച്‌ തുപ്‌ഫന്‍ നമ്പൂതിരിയെ കാണാന്‍ പോയി. തുപ്‌ഫന്‍ നമ്പൂതിരി വിസയ്ക്ക്‌ അപ്പ്ലൈ ചെയ്യ്ത ഒരു ഐ എസ്‌ ഐ മാര്‍ക്ക്‌ മന്ത്രവാദിയായിരുന്നു. നമ്പൂരി ആള്‌ മെഴുകുതിരി പോലെയാണിരിക്കുന്നതെങ്കിലും,ചാത്തന്‍, രക്ഷസ്‌, മാടന്‍ മുതലായ സകല ടീമുകളുടെയും കൊട്ടേഷന്‍ ഏറ്റെടുക്കും.നമ്പൂരി കേട്ട വിവരങ്ങള്‍ വച്ച്‌ അന്നേയ്ക്കു മൂന്നാം പക്കം നടത്തേണ്ട ആവാഹനം, ഈവാഹനം, മറ്റേവാഹനം തുടങ്ങിയ മൂന്നാന്മുറകള്‍ക്കു വേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റും, ഗ്യാപ്പുള്ള രണ്ട്‌ ദിവസം ചെയ്യാന്‍ വേണ്ടി 10-15 അമ്പലങ്ങളില്‍ കമിഴല്‍, ഉരുളല്‍ മുതലായ ചില എക്സര്‍സൈസുകളും ഭാസ്ക്കരേട്ടന്‌ പറഞ്ഞു കൊടുത്തു.

മൂന്നാം പക്കം സന്ധ്യായി..
വരുമെന്ന് പറഞ്ഞ സമയമായിട്ടും നമ്പൂരിയെ കാണുന്നില്ല....
പതിവില്ലാത്ത വിധം ഇരുട്ടിനു കട്ടി കൂടി..
ഒരു മഴയ്ക്കുള്ള ഭാവം പോലെ...ചെറുതായി ഇടിമുഴങ്ങി, ദേവസ്വം പറമ്പില്‍ നിന്നൊരു കാറ്റ്‌ ഭാസ്കരേട്ടന്റെ മുറ്റത്തിട്ട ചെറിയ പന്തലിനെ ഉലച്ചു കടന്നു പോയി...
"ഭഗവാനേ കാത്തോണേ" ആവാഹനക്രിയകള്‍ എല്ലം റെക്കോര്‍ഡെഡ്‌ ലൈവായി പിറ്റേന്നു സംപ്രേഷണം നടത്താന്‍ വേണ്ടി എത്തിയിരുന്ന പാറുവമ്മ കണ്ണടച്ചു വിളിച്ചു...ഓമനേച്ചി നാമം ജപിയ്ക്കാന്‍ തുടങ്ങി...

പടിയ്ക്കല്‍ ഒരു ഓട്ടോറിക്ഷ വന്നു നിന്നു. തുപ്‌ഫന്‍ നമ്പൂതിരി അതില്‍ നിന്നിറങ്ങി അവിടമെല്ലാം ഒന്നുഴിഞ്ഞു നോക്കിയിട്ട്‌ വീട്ടിലേക്കു കയറി വന്നു. അല്‍പ്പസമയത്തിനകം നിലവിളക്കു കൊളുത്തി, കളം വരച്ചു കവിടി നിരത്തി.പത്തേ പത്തു മിനുട്ട്‌..! നോര്‍ട്ടന്‍ വൈറസിനെ പിടിക്കുന്ന പോലെ സകല മാടനേം, നമ്പീശനെ അടക്കം കവടിയില്‍ ഐഡന്റിഫൈ ചെയ്തു...വെളുപ്പിനു 3 മണി വരെ നീണ്ടു നിന്ന ആവാഹന അക്രമത്തിനു ശേഷം, രണ്ട്‌ രണ്ടര കിലോ തൂക്കത്തിനു വേണ്ടുന്ന ആണികള്‍ പൊട്ടക്കിണറിന്റെ ചുട്ടുവട്ടത്തുള്ള സകല മരത്തിലും, കാഞ്ഞിരം, പ്ലാവ്‌ തുടങ്ങി റബര്‍മരത്തില്‍ വരെ അടിച്ചു കേറ്റി സകല പ്രശ്നങ്ങളും സോള്‍വാക്കി നമ്പൂരി വിട കൊണ്ടു.

തലേന്നത്തെ പരിപാടികളുടെ ക്ഷീണം കാരണം ഉച്ചായായപ്പോഴാണ്‌ ഭാസ്ക്കരേട്ടന്‍ എഴുന്നേറ്റത്‌. ഊണു കഴിഞ്ഞ്‌ ധൈര്യസമേതം ദേവസ്വം പറമ്പില്‍ കയറി, തലേന്ന് അടിച്ച ആണികള്‍ എല്ലാം യഥാസ്ഥാനങ്ങളില്‍ ഇല്ലേ എന്നു ഉറപ്പു വരുത്തി. തിരികെ വീട്ടില്‍ വന്ന് നമ്പീശന്‍ ആന്‍ഡ്‌ പാര്‍ട്ടിയെ ഓടിയ്ക്കാന്‍ ചെലവായ കാശ്‌ കണക്കു കൂട്ടി, ഉരുണ്ടും കമിഴ്‌ന്നും ദേഹത്തു പറ്റിയ ഏനക്കേടൊക്കെ നോക്കി ചിന്താധീനനായി. ആ ഇരിപ്പ്‌ കണ്ട ഓമനേച്ചി ഭാസ്കരേട്ടനെ ആശ്വസിപ്പിച്ചു"ഓ ഇത്തിരി കാശുപോയാലെന്താ ചേട്ടാ മനസമാധാനോണ്ടല്ലോ..". ബോഡിപെയിന്‍ ഉണ്ടെങ്കിലും അതു ശരിയാണെന്നുള്ള ഭാവേന ഭാസ്ക്കരേട്ടന്‍ ദേവസ്വം പറമ്പിലേക്കു നോക്കി യുദ്ധം ജയിച്ച മട്ടില്‍ ഒന്ന് ചിരിച്ചു.

മാളികയുടെ ചോട്ടിലെ ബഹളം കേട്ടാണ്‌ ഭാസ്ക്കരേട്ടനും,ഓമനേച്ചിയും അങ്ങോട്ട്‌ ഓടി ചെന്നത്‌. അമ്പലത്തിലെ അല്ലറ ചില്ലറ പുറം പണികള്‍ ഒക്കെ ചെയ്തു കൊടുക്കുന്ന കുഞ്ഞന്‍പിള്ളയും ഭാസ്ക്കരേട്ടന്റെ ഓമനസന്താനം മണിക്കുട്ടന്‍ ഐ എ എസും പിന്നെ ബഹളം കേട്ട്‌ വന്ന കുറച്ചു പേരും കൂടിനില്‍ക്കുന്നു. കുഞ്ഞന്‍പിള്ളയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാമായിരുന്നു.."ഞാനാദ്യം മരപ്പട്ടിയാന്നാ കരുതിയെ, ഇരുട്ടല്ലായിരുന്നോ.പിന്നെ പട്ടികക്കഷ്ണം എടുത്ത്‌ അടിച്ച്‌ താഴയിടാന്ന് കരുതി വീശീതും ഇവന്‍ തല്ലല്ലേന്നു പറഞ്ഞു മോങ്ങീത്‌. മനുഷനെ പേടിപ്പിക്കാന്‍.. തേവര്‌ കാത്തു, ല്ലേ..പ്പൊ എന്തായേനേ..". ഒന്നും മനസിലാവാതെ ഭാസ്ക്കരേട്ടനും ഓമനേച്ചിയും മിഴിച്ചു നിന്നു. കുഞ്ഞന്‍പിള്ള വരാന്തയില്‌ പെറുക്കിയിട്ടിരിക്കുന്ന പേപ്പര്‍ കഷ്ണങ്ങള്‍, ബീഡിക്കുറ്റി,മെഴുകുതിരി ഇത്യാദി സാധനങ്ങള്‍ ചൂണ്ടി പറഞ്ഞു, "നിങ്ങടെ ചെര്‍ക്കന്‍, ഇതിന്റെ മോളില്‍കേറി ഇരുന്ന് കഥയെഴുതാണ്‌, ഉസ്കൂളില്‍ പോണൂന്നും പറഞ്ഞ്‌ പിള്ളേരു എങ്ങോട്ടാ പോണേന്നു നിങ്ങള്‌ അറിയണീല്യേ..?.".

ഓമനേച്ചിയുടെ കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞുമുള്ള ചോദ്യം ചെയ്യലിന്റെ അവസാനം മണിക്കുട്ടന്‍ കുറ്റസമ്മതം നടത്തി. ഓണപ്പരീക്ഷക്ക്‌ അഞ്ചാറ്‌ വിഷയങ്ങള്‍ക്കു ഉന്നതവിജയം കരസ്ഥമാക്കിയതിനാല്‍ ഇനി അച്ഛന്റെ ജാമ്യത്തില്‍ ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് സ്കൂളില്‍ നിന്ന് പറഞ്ഞെന്നും. ഈ വിവരം വീട്ടില്‍ പറഞ്ഞാല്‍ നടക്കാന്‍ സാധ്യതുള്ള , ആഭ്യന്തരകാലപം മുന്നില്‍ കണ്ട്‌ ഭാവി കളക്ടരാകേണ്ട ആ സത്‌പുത്രന്‍ കലാപം ഒഴിവാക്കാന്‍ കഴിഞ്ഞ ഒരാഴ്ച്ച ഒളിവില്‍ ചിലവഴിച്ചുവെന്നും ഭാസ്ക്കരേട്ടന്റെ മുഖത്തു ഇടയ്ക്കിടെ ഏറുകണ്ണിട്ട്‌ നോക്കി വിക്കി, വിക്കി മൊഴിഞ്ഞു.

ഭാസ്ക്കരേട്ടന്‍ പെറുക്കിയിട്ടിരുന്ന കടലാസുകളില്‍ നിന്നു ഒരെണ്ണം എടുത്തു നോക്കി. "ഡിക്ടറ്റീവ്‌ ഡിക്ലൂസ്‌ വാഴേടെ പൊറകില്‍ പതുങ്ങി നിന്നു. റിവര്‍വാള്‍ എടുത്ത്‌ കക്കൂസിന്റെ സൈഡിലേക്ക്‌ ചൂണ്ടി..". കളക്ടറായി കോട്ടും സൂട്ടുമിട്ട്‌ വരേണ്ട മകന്‍ "റിവര്‍വാളും" പിടിച്ച്‌ "ഡിക്ലൂസായി" നില്‍ക്കുന്ന കാഴ്ച്ച ഭാസ്ക്കരേട്ടനെ അമരീഷ്‌പുരിയാക്കി. പെട്ടെന്ന് ഒരു നിമിഷം ഭാസ്ക്കരേട്ടന്റെ തലയ്ക്കകത്ത്‌ ഒരു പീരങ്കിവെടി മുഴങ്ങി..., ഓമനപ്പുത്രനെന്ന ചാത്തന്‍ ഊണ്‌ കഴിച്ച്‌ പുറത്തെയ്ക്കിട്ട മീന്മുള്ള്‌,പിന്നെ കൈകഴുകിയ വെള്ളം തന്റെ തലയില്‍ വീണത്‌, അതിന്റെ പേരില്‍ നാട്ടുകാരുടെ മുന്നില്‍ മാനം പോയത്‌,പനി,ഹോമം,കമിഴല്‍,ഉരുളല്‍,ഇതിനൊക്കെ പൊട്ടിച്ച കാശ്‌...!
ഒരു മനുഷ്യന്‍ സിംഹമായി മാറുന്ന ഇടവിട്ടുള്ള സീനുകള്‍ നരസിംഹം സിനിമയില്‍ ഷാജികൈലാസ്‌ കാണിച്ചു തരുന്നതിനുമൊക്കെ എത്രയോ മുന്‍പു, അന്ന് അവിടെ നിന്നിരുന്നവര്‍ കണ്ടു.ഓമനേച്ചിയുടെ പുറകില്‍ പതുങ്ങി നിന്ന മണിക്കുട്ടന്റെ ഷര്‍ട്ടിനു പിടിച്ചു കറക്കി മുന്നിലോട്ട്‌ നിര്‍ത്തി സ്വയം മറന്ന് ഭാസ്ക്കരേട്ടന്‍ വിളിച്ചു
കഴുവേര്‍ട മോനേ..!

മാളികയുടെ പുറകിലെ പൊട്ടക്കിണറില്‍ നിന്നുയര്‍ന്ന ഒരു പൊട്ടിച്ചിരി അതിന്റെ വക്കുകളില്‍ തട്ടി ചിലമ്പിച്ച്‌ വട്ടം കറങ്ങി പതിയെ പതിയെ അലിഞ്ഞലിഞ്ഞ്‌ ഇല്ലാതെയായി...